നേപ്പാളിൽ ഉള്ള മലയാളികളുടെ വിവരങ്ങൾ ലഭ്യമായി. 32 ഓളം മലയാളികളുടെ വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചത്. ഇതിൽ 18 പേരുമായി സംസാരിക്കാനായിട്ടുണ്ട്. എന്നാൽ 14 പേരുമായി ആശയവിനിമയത്തിന് സാധിച്ചിട്ടില്ല. ആശയവിനിമയ സംവിധാനങ്ങളുടെ തകർച്ച കാരണമാകാം ഇവരുമായി ബന്ധപ്പെടാൻ കഴിയാത്തതെന്നാണ് കരുതുന്നത്.

ദില്ലി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആണ് ബന്ധുക്കൾ അടക്കമുള്ളവർ ബന്ധപ്പെട്ടത്. ഇതിൽ 18 പേരുമായി സംസാരിക്കാനായി. 14 പേരുമായി ആശയവിനിമയത്തിന് സാധിച്ചിട്ടില്ല. നോർക്ക വഴി 20 ഓളം പേരുടെ വിവരവും ലഭിച്ചു. മേഖലയിൽ 48 ഓളം മലയാളികൾ ഉണ്ടെന്നാണ് വിവരം. ഇവർ വിനോദ സഞ്ചാരികളും തീർത്ഥാടകരുമാണ്. ദുരന്ത മേഖലയിൽ ഉള്ളവരുടെ വിവരങ്ങൾ എംബസിക്ക് കൈമാറിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നേപ്പാളിൽ വ്യാപക നാശം വിതച്ച മിന്നൽ പ്രളയത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ഹെൽപ്പ്ലൈൻ നമ്പർ ആരംഭിച്ചിരുന്നു. ഈ നമ്പരുകൾ മുഖേന ആണ് നേപ്പാളിലുള്ളവരുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സഹായം തേടിയത്. പലരും ദുരന്തമേഖലയിലാണെങ്കിലും മറ്റ് പ്രശ്നങ്ങളില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങളുടെ തകർച്ച കാരണമാകാം ചിലരുമായി പേരുമായി ബന്ധപ്പെടാൻ കഴിയാത്തതെന്നാണ് സർക്കാർ കരുതുന്നത്.