ഗവര്‍ണറെ മറികടക്കുമോ സര്‍ക്കാര്‍? അസാധുവായ ഓര്‍ഡിനൻസിന് പകരം ബിൽ? പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ നീക്കം
ഇന്ന് ചേരുന്ന മന്ത്രി സഭായോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
തിരുവനന്തപുരം : അസാധുവായ ഓര്‍ഡിനൻസുകൾക്ക് പകരം ബില്ല് പാസാക്കാൻ സര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനാണ് നീക്കം നടക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രി സഭായോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ഓര്‍ഡിൻസ് വിഷയത്തിൽ ഗവര്‍ണര്‍ നിലപാടിൽ അയവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും സര്‍ക്കാര്‍. ഒപ്പിട്ടില്ലെന്ന് മാത്രമല്ല, അസാധുവായ 11 ഓഡിനൻസുകൾ തിരികെ അയക്കാനും രാജ് ഭവൻ തയ്യാറായിട്ടില്ല. ഗവര്‍ണര്‍ ഓര്‍ഡിനൻസ് തിരിച്ചയച്ചാൽ മാത്രമേ സര്‍ക്കാരിന് ഭേദഗതിയോടെയെങ്കിലും വീണ്ടും സമര്‍പ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ഗവര്‍ണര്‍ നടത്തുന്നത് അസാധാരണ നീക്കമാണ്.ഈ സാഹചര്യം മറികടക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്.
ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധിയാണ് ഗവര്‍ണര്‍
ഒപ്പിടാതിരുന്നതോടെ കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചത്. ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിശദമായി പഠിച്ച ശേഷമേ ഓർഡിനൻസിൽ ഒപ്പിടാൻ കഴിയുകയുള്ളൂ എന്നും ഗവർണർ വീണ്ടും വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ ചേർന്നപ്പോൾ എന്തുകൊണ്ട് അത് സഭയിൽ വച്ചില്ലെന്ന ചോദ്യമുയര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഓർഡിനൻസ് ഭരണം അനുവദിക്കാനാകില്ലെന്നും വിശദാംശങ്ങൾ പരിശോധിച്ച് പഠിച്ച ശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്നും ദില്ലിയിൽ വ്യക്തമാക്കി.
അതിനിടെ സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന ഗവർണർക്കെതിരെ രൂക്ഷവിമർശനം ഉയര്‍ത്തി സിപിഐ മുഖപത്രം ജനയുഗത്തിൽ ലേഖനം. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണ് ഗവര്‍ണറെന്നും ജനയുഗം വിമര്‍ശിക്കുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാജ്ഭവനേയും ഗവര്‍ണര്‍ പദവിയേയും ആരിഫ് ഖാൻ ഉപയോഗിക്കുന്നു. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയുഗം വിമർശിക്കുന്നു.