ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചീഫ് സെക്രട്ടറി വി പി ജോയ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുകയായിരുന്ന പെരുമഴയ്ക്ക് ശമനമായതോടെ സംസ്ഥാനത്തിന് ആശ്വാസമാകുകയാണ്. അതിൽ തന്നെ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിലാണ് വലിയ ആശ്വാസം. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലാണ് വലിയ ആശ്വാസം. ഈ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുപോലും (ഓറഞ്ച് അലർട്ട്) നിലവിലില്ല. സംസ്ഥാനത്ത് മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് (റെഡ് അലർട്ട്) ഇപ്പോളില്ല. രാവിലെ ചില ജില്ലകളിൽ റെഡ് അലർട്ട് ഉണ്ടായിരുന്നെങ്കിലും കനത്ത മഴയ്ക്ക് ശമനമായതോടെ റെഡ‍് അലർട്ട് പിൻവലിക്കുകയായിരുന്നു.

Also Read: നാല് ദിവസത്തെ മഴയിൽ സംസ്ഥാനത്ത് വ്യാപക കൃഷി നാശം, ബാധിക്കപ്പെട്ടത് 13,927 കർഷകർ

ഓറഞ്ച് അലേര്‍ട്ട് അറിയിപ്പ് ഇങ്ങനെ

03-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

05-08-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഈ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലേര്‍ട്ട് അറിയിപ്പ് ഇങ്ങനെ

03-08-2022: തിരുവനന്തപുരം, കൊല്ലം, കാസറഗോഡ്

04-08-2022: തിരുവനന്തപുരം, കൊല്ലം

05-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

06-08-2022: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

07-08-2022:കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 03-08-2022 മുതൽ 04-08-2022 വരെയും കർണാടക തീരങ്ങളിൽ 03-08-2022 മുതൽ 05-08-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 03-08-2022 മുതൽ 04-08-2022 വരെയും കർണാടക തീരങ്ങളിൽ 03-08-2022 മുതൽ 05-08-2022 വരെയും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

03-08-2022, 04-08-2022: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

05-08-2022: തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

03-08-2022 മുതൽ 05-08-2022: തെക്ക് കിഴക്കൻ അറബിക്കടൽ, തെക്ക് ആന്ധ്ര പ്രദേശ് തീരം, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതിയിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.