Kerala Rain : വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; 8 ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.
കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി. കാസർകോട് ഒഴുക്കിൽപ്പെട്ട റിട്ടയേർഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. ചാവക്കാട് കഴിഞ്ഞ ദിവസം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരക്കടിഞ്ഞു. വർഗീസ് എന്ന മണിയൻ്റ മൃതദേഹമാണ് കരക്കടിത്തത്.
Also Read: 'ദുരന്തത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യും ' മന്ത്രി എം വി ഗോവിന്ദന്‍
ആശങ്കയുയർത്തി പുഴകളിലെ ജലനിരപ്പുയരുന്നു
കനത്ത മഴക്ക് പിന്നാലെ ആശങ്കയുയർത്തി പുഴകളിലെ ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണമെന്ന് അഭ്യർത്ഥിക്കുന്നു. ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം), തഹസിൽദാർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. എൻഡിആർഎഫ് വിഭാഗം ഈ മേഖലയിൽ സജ്ജമാണ്.