അപകടസ്ഥലത്ത് ഒരു കമ്പി വേലിയാണ് കോര്‍പറേഷൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ അതാവട്ടെ ഭാഗികമായി മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നഗരസഭയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടും തട്ടിക്കൂട്ട് കമ്പിവേലി തീർത്ത് നഗരസഭയിടെ അനാസ്ഥ തുടരുകയാണ്.
കൊച്ചി: പനമ്പിള്ളി നഗറിൽ കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലം സ്ലാബ് ഇട്ട് അടക്കാതെ കൊച്ചി നഗരസഭ. അപകടസ്ഥലത്ത് ഒരു കമ്പി വേലിയാണ് കോര്‍പറേഷൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ അതാവട്ടെ ഭാഗികമായി മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നഗരസഭയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടും തട്ടിക്കൂട്ട് കമ്പിവേലി തീർത്ത് നഗരസഭയിടെ അനാസ്ഥ തുടരുകയാണ്. 'തട്ടിക്കൂട്ട്' കമ്പവേലിയുടെ ഒരു ഭാഗത്ത് കമ്പികള്‍ക്ക് പകരം 'നാട' കള്‍ മാത്രമാണ് ഉള്ളത്. ഏഷ്യാനെറ്റ് ന്യൂസിനറെ വാര്‍ത്ത വന്നതോടെ കമ്പിവേലിയുടെ ബാക്കി ജോലികൾ തുടങ്ങി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കൊച്ചിയിലെ പനമ്പിള്ളിനഗറിലാണ് അപകടം ഉണ്ടായത്. മെട്രോ ഇറങ്ങി അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന മൂന്ന് വയസുകാരന് ഡ്രെയ്നേജിജിന്‍റെ വിടവിലേക്ക് വീണ് പോവുകയായിരുന്നു.അമ്മയുടെ സമയോചിത ഇടപെടൽ കൊണ്ടാണ് ഡ്രെയ്നേജ് വെള്ളത്തിൽ മുങ്ങിപ്പോയ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കോർപ്പറേഷനെ വിമർശിച്ച് ഹൈക്കോടതിയും രംഗത്തെത്തി. നഗരത്തിലെ പല ഓടകളും തുറന്നിട്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം ഇവ മൂടാൻ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. എന്നിട്ടും കോര്‍പ്പറേഷന്‍റെ അനാസ്ഥ തുടരുകയാണ്.

മൂന്ന് വയസുകാരനെ വീഴ്ത്തിയ ചതിക്കുഴി പോലെ കൊച്ചി നഗരത്തിൽ നിരവധി ഓടകൾ മൂടാതെ കിടക്കുന്നുണ്ട്. കാൽനട യാത്രക്കാർ ട്രപ്പീസ് കളിക്കാരെ പോലെയാണ് ഈ ഓടകൾക്കരികിലൂടെ നടക്കുന്നത്. പനമ്പിള്ളി നഗറിൽ അപകടമുണ്ടായി ദിവസമൊന്ന് പിന്നിട്ടിട്ടും ഇവയൊന്നും മൂടാൻ നടപടിയായിട്ടില്ല. കൊച്ചി നഗരത്തിൽ എംജി റോഡ് കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ ഇടം ചിറ്റൂർ റോഡാണ്. ഇവിടെ ഒറ്റനോട്ടത്തിൽ കാനകൾക്ക് മുകളിൽ സ്ലാബുകൾ എല്ലായിടത്തും ഉണ്ട്. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ ചതിക്കുഴികൾ കാണാം. ഇതിൽ കാൽനട യാത്രക്കാർ അടിതെറ്റ് വീഴുക പതിവാണ്. അതേസമയം, കാനയിൽ വീണ കുഞ്ഞിന്‍റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. അണുബാധയുടെ സാധ്യത ഉള്ളതിനാൽ കുട്ടിയെ നിരീക്ഷിച്ച് വരികയാണ്.

