പൊലീസിന്‍റെ ഒത്തുകളി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്പോഴും അപകടം ഉണ്ടാക്കിയ വാഹനത്തിന്‍റെ നമ്പര്‍ മാത്രം വെച്ച് 'പ്രതി അജ്ഞാതൻ' എന്നുമാത്രം രേഖപ്പെടുത്തിയാണ് തോപ്പുംപടി പൊലീസ് കേസെടുത്തിരുന്നത്

കൊച്ചി: കൊച്ചിയിൽ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം ഓടിച്ചത് പൊലീസുകാരനാണെങ്കിലും വാഹനത്തിന്റെ ഉടമ മറ്റൊരാൾ. കൊച്ചിയിലെ ഒരു വനിതാ ഡോക്ടറുടേതാണ് KL 64 F 3191 നമ്പർ കാർ. കേസ് അന്വേഷിക്കുന്ന മട്ടാഞ്ചരി എ സി പി കെ ആർ മനോജിന്റെനേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വാഹനം കസ്റ്റഡിയിലെടുത്തു. അപകട സമയത്ത് ഈ കാർ ഓടിച്ചിരുന്നത് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മനു രാജ് ആണെന്ന് അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാഹനമുടമയുടെ വിവരങ്ങളും പുറത്ത് വന്നത്. 

മെയ് 18 ന് രാത്രിയിലാണ് കേസിനാസ്പദമായ അപകടം നടന്നത്. കടവന്ത്ര എസ്എച്ച്ഒയും വനിതാ ഡോക്ടര്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ ഹാര്‍ബര്‍ പാലത്തില്‍ സ്കൂട്ടര്‍ യാത്രികനായ മട്ടാഞ്ചേരി സ്വദേശി വിമലിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ അകലെയാണ് കാര്‍ നിര്‍ത്തിയത്. വിവരമറഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍, എസ്എച്ച്ഓയുടെ വാഹനമാണെന്നറിഞ്ഞതോടെ സ്ഥലം വിടുകയും ചെയ്തു. പൊലീസിന്‍റെ ഒത്തുകളി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്പോഴും അപകടം ഉണ്ടാക്കിയ വാഹനത്തിന്‍റെ നമ്പര്‍ മാത്രം വെച്ച് 'പ്രതി അജ്ഞാതൻ' എന്നുമാത്രം രേഖപ്പെടുത്തിയാണ് തോപ്പുംപടി പൊലീസ് കേസെടുത്തിരുന്നത്. തോപ്പുംപടി പൊലീസിന് കേസെടുക്കുന്നതിലടക്കം വീഴ്ചയുണ്ടായെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് സംഘം കേസിലെ അന്വേഷണം ഏറ്റടുക്കുകയും വാഹനമോടിച്ചത് കടവന്ത്ര എസ് എച്ച് ഒയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.

യുവാവിനെ ഇടിച്ചിട്ട വാഹനമോടിച്ചത് കടവന്ത്ര എസ്എച്ച്ഒ മനുരാജ്; അപകടമുണ്ടായിട്ടും നിർത്തിയില്ല, സ്ഥിരീകരണം


YouTube video player