മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, അശ്വതിക്കും പങ്കെന്ന് പൊലീസ്; നിര്‍ണായകമായത് ആ സംശയം
അമ്മ അശ്വതിക്കും കൃത്യത്തിൽ പങ്കെന്ന നിഗമനത്തിൽ പൊലീസ്. അമ്മയെ വിശദമാക്കി ചോദ്യംചെയ്യും.
![kochi one month old child death parents in custody apn kochi one month old child death parents in custody apn](https://static-ai.asianetnews.com/images/01hgw4mxnp7x2czr8a3w0zrn24/child-death--2-_363x203xt.jpg)
കൊച്ചി : എളമക്കരയിലെ ഒന്നര മാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയ്ക്കും ആൺസുഹൃത്തിനും പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ്. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. അമ്മ അശ്വതിക്കും കൃത്യത്തിൽ പങ്കെന്ന നിഗമനത്തിൽ പൊലീസ്. അമ്മയെ വിശദമാക്കി ചോദ്യംചെയ്യും. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും താനൊന്നുമറിയില്ലെന്നുമുളള നിലപാടിലാണ് അശ്വതി. താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. ഞായറാഴ്ച രാവിലെ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടര്‍ സംശയത്തെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. ഉടൻ അമ്മയെയും പങ്കാളിയെയു പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം.