കുഞ്ഞിന്റെ കൊലപാതകം, അമ്മയും പങ്കാളിയും പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി, കൊലക്ക് കാരണം പിതൃത്വത്തിലെ സംശയം
സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അച്ഛനും അമ്മയും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗർഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
കൊച്ചി : എളമക്കരയിലെ ഒന്നര മാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ആൺസുഹൃത്തും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗർഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ പേരിൽ അശ്വതിയും പങ്കാളി ഷാനിഫും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ കുഞ്ഞിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും താനൊന്നുമറിയില്ലെന്നുമുളള നിലപാടിലാണ് അശ്വതി. കുറ്റം സമ്മതിച്ചിട്ടില്ല. താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി.
തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റ് മുറിയിൽ മരിച്ച നിലയിൽ
കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച കേസിൽ അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. ആലപ്പുഴ സ്വദേശിയായ അശ്വതിയും കണ്ണൂർ സ്വദേശിയായ ഷാനിഫും നിയമപരമായി വിവാഹിതരല്ല. കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു കഴിഞ്ഞ കുറച്ച് നാളായി ഇവരുടെ താമസം.
കഴിഞ്ഞ ദിവസം രാവിലെയാണ് പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും പങ്കാളിയെയും എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എളമക്കര പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയുടെ പങ്ക് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.