കോഴിക്കോട് ഫറോക്ക് സ്വദേശിനി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അനുശ്രീക്കെതിരെ കുടുംബം പരാതി നൽകി. അനുശ്രീ പണവും സ്വർണവും തട്ടിയെടുത്തതിലുള്ള മാനസിക സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.

കോഴിക്കോട്: ഇരുപത്തിയാറുകാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്. കോഴിക്കോട് ഫറോക്ക് സ്വദേശി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച തന്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. അതുല്യയുടെ സുഹൃത്തായ കൊടുങ്ങല്ലൂര്‍ സ്വദേശിനി അനുശ്രീക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. അനുശ്രീക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം പറയുന്നു.

അതുല്യയുടെ പണവും സ്വര്‍ണവും അനുശ്രീ വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ബി ടെക് പഠനത്തിന് ശേഷം കൊച്ചിയില്‍ ജോലി ചെയ്യുമ്പോഴാണ് അതുല്യയും അനുശ്രീയും പരിചയപ്പെട്ടത്. അനുശ്രീ ആവശ്യപ്പെട്ടപ്പോൾ അതുല്യ പണവും സ്വര്‍ണവും നല്‍കിയെന്നും പിന്നീട് തിരികെ ചോദിച്ചപ്പോള്‍ അനുശ്രീ അതിന് തയ്യാറായില്ലെന്നും അതുല്യയുടെ കുടുംബം ആരോപിക്കുന്നു. ഇത് അതുല്യയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇതുമൂലമാണ് ആത്മഹത്യ ചെയ്‌തതെന്നുമാണ് കുടുംബം പറയുന്നത്. പോസ്റ്റ്‌മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത അതുല്യയുടെ മൃതദേഹം സംസ്കരിച്ചു.