പലതവണ ബന്ധം ഉപേക്ഷിക്കാൻ ഷിംനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഷിംനയുടെ ബന്ധുക്കൾ ഭർത്താവിനെ ആരോപണവുമായി രം​ഗത്ത്. ഷിംനയെ ഭർത്താവ് മദ്യപിച്ച് നിരന്തരം മർദിച്ചിരുന്നുവെന്ന് ഷിംനയുടെ അമ്മാവൻ രാജു പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കങ്ങളുണ്ടായി. പലതവണ ബന്ധം ഉപേക്ഷിക്കാൻ ഷിംനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

മുൻപ് മർദനം ഉണ്ടായപ്പോൾ പൊലീസിൽ പരാതി നൽകാൻ പറഞ്ഞെങ്കിലും ഷിംന സമ്മതിച്ചില്ല. ഭർത്താവിൻ്റെ ഉപദ്രവം സഹിക്കാതെ മുൻപും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് കുറച്ച് ദിവസം വീട്ടിൽ വന്നിരുന്നു. പിന്നീട് ഷിംന തന്നെ ഭർത്താവുമായി സംസാരിച്ച് ഭർതൃ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നുവെന്നും ബന്ധു പറ‍ഞ്ഞു.

ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

YouTube video player