നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ക്രഡ‍ിറ്റ് തർക്കമടക്കം ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ നേതാക്കൾ ചർച്ച ചെയ്തു

തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ അൻവറിൻ്റെ സഹായമില്ലാതെയാണ് നിലമ്പൂരിൽ ജയിച്ചതെന്ന് റോജി എം ജോൺ തിരിച്ചടിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ഭൂരിപക്ഷം നേതാക്കളും അൻവറിനായി വാതിൽ തുറക്കേണ്ടെന്ന നിലപാടെടുത്തതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ഇക്കാര്യത്തിലെ നിലപാടിന് പാർട്ടിയിൽ കൂടുതൽ പിന്തുണ നേടാനായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലമ്പൂർ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ക്രെഡിറ്റ് തർക്കം വിശദമായ ചർച്ചയിലേക്ക് പോയില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്തത് കെസി വേണുഗോപാലാണെന്ന് യോഗത്തിൽ ജോൺസൺ എബ്രഹാം പ്രതികരിച്ചു. വിജയത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് പോകണമെന്ന് പൊതു അഭിപ്രായം ഉയർന്നതോടെ ഈ ചർച്ച അവിടെ അവസാനിച്ചു.

പിന്നീട് പാർട്ടിയിൽ പുനസംഘടന ഉടൻ വേണമെന്ന ആവശ്യം ശക്തമായി ഉയർന്നു. പിജെ കുര്യൻ, ജോസഫ് വാഴക്കൻ, ടിഎൻ പ്രതാപൻ, കെസി ജോസഫ് എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. ശശി തരൂരിന്റെ കാര്യത്തിൽ തീരുമാനം വേണമെന്നായിരുന്നു യോഗത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. പാർട്ടിയിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ശശി തരൂരിന്റെ പേര് പറയാതെ ഷാനിമോൾ ഉസ്‌മാനും ആവശ്യപ്പെട്ടു.

YouTube video player