കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിലെ ഫലം അട്ടിമറിക്കാൻ സിഎംആർഎൽ ഉടമ എസ് എൻ ശശിധരൻ കർത്ത ഇടപെട്ടെന്ന ആരോപണവുമായി കെപിസിസി സെക്രട്ടറി. കർത്തയുടെ അടുത്ത ബന്ധു 126 വോട്ടിന് വിജയിച്ച തെരഞ്ഞെടുപ്പിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി.
തിരുവനന്തപുരം: കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ സിഎംആർഎൽ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ് എൻ ശശിധരൻ കർത്ത ഇടപെട്ടെന്ന ആരോപണവുമായി കെപിസിസി സെക്രട്ടറി. ശശിധരൻ കർത്തയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തമെന്നും കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ കൊച്ചിയിലെ ഇഡി അഡീഷണൽ ഡയറക്ടർക്ക് ഔദ്യോഗികമായി പരാതി നൽകി.
എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നിലവിൽ ഇഡി അന്വേഷണം നേരിടുന്ന ശശിധരൻ കർത്ത, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടപെട്ടുവെന്നാണ് കോൺഗ്രസിന്‍റെ പ്രധാന ആരോപണം. മണ്ഡലത്തിൽ വെറും 126 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശിധരൻ കർത്തയുടെ അടുത്ത ബന്ധുവായ
(ഭാര്യ സഹോദരൻ/അളിയൻ) എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതെന്നും തെരഞ്ഞെടുപ്പ് കാലയളവിൽ ശശിധരൻ കർത്ത വിവിധ സാമുദായിക സംഘടന കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചുവെന്ന് നാട്ടിൽ ആരോപണമുണ്ടെന്നും ശ്രീകുമാർ പറയുന്നു. ചില സാമൂഹിക സംഘടനകളെ സ്വാധീനിക്കുന്നതിനും ആർഎസ്എസ് പോലുള്ള സംഘടനയുടെ നേതൃത്വത്തിന്‍റെ നിലപാടിൽ മാറ്റം വരുത്തുന്നതിനുമായി ഇടപ്പെടലുകൾ നടത്തിയെന്ന് പരക്കേ ആരോപണമുണ്ട്.
ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് നിലവിൽ ഉയർന്നുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ശശിധരൻ കർത്തയും ഇദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഫോൺ കോളുകളും മണലൂർ തെരഞ്ഞെടുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന ധനവിനിയോഗങ്ങളും വിശദമായ അന്വേക്ഷണം അടിയന്തരമായി ആരംഭിക്കണമെന്നും ശ്രീകുമാർ ഇഡിയോട് ആവശ്യപ്പെട്ടു.


