യുകെയിൽ ഉപരിപഠനത്തിന് പോയ തെലങ്കാന സ്വദേശിയായ 25-കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: യുകെയിൽ ഉപരിപഠനത്തിന് പോയ തെലങ്കാന സ്വദേശിയായ 25-കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ താലമഡ്‌ല ഗ്രാമത്തിൽ നിന്നുള്ള എസ്. ശ്രീനാഥ് റെഡ്ഡി ആണ് മരിച്ചത്. 14 മാസം മുമ്പാണ് ശ്രീനാഥ് ലണ്ടനിലേക്ക് പോയത്. ലെസ്റ്ററിലെ ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയായിരുന്നു. ജൂൺ 22-ന് രാത്രി ശ്രീനാഥ് നാട്ടിലുള്ള കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. അന്നുരാത്രി ഒരു സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിൽ ശ്രീനാഥ് പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം (ജൂൺ 23) രാവിലെയാണ് ശ്രീനാഥിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനാഥ് ആത്മഹത്യ ചെയ്തതാണെന്ന് അദ്ദേഹത്തിന്‍റെ റൂംമേറ്റ് സുഹൃത്തുക്കളെ അറിയിച്ചതായാണ് വിവരമെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. യുകെ അധികൃതർ സംഭവത്തെക്കുറിച്ച് പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. മകന്‍റെ മരണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശ്രീനാഥിന്‍റെ പിതാവ് മധുസൂദനൻ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാരും തെലങ്കാന സർക്കാരും ഇടപെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. ശ്രീനാഥിന്‍റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾക്കായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.



