കെഎസ്ആര്‍ടിസി സമരത്തിനിടെ എസ്ഐക്ക് നേരെ കയ്യേറ്റശ്രമം
സംഘടനാ നേതാക്കളും ഡിസിപിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി മിന്നല്‍ സമരം പിന്‍വലിച്ചെങ്കിലും സമരത്തില്‍ വലഞ്ഞ യാത്രക്കാര്‍ നഗത്തില്‍ പ്രതിഷേധിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരത്തിനിടെ എസ്ഐക്ക് നേരെ കയ്യേറ്റശ്രമം. ഫോര്‍ട്ട് എസ്ഐക്കെതിരെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ കയ്യേറ്റശ്രമം. അതിനിടെ സമരത്തിനിടെ കിഴക്കേ കോട്ടയിൽ തളർന്നു വീണയാളെ ആശുപത്രിയിലേക്ക് മാറ്റി.
സംഘടനാ നേതാക്കളും ഡിസിപിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി മിന്നല്‍ സമരം പിന്‍വലിച്ചെങ്കിലും സമരത്തില്‍ വലഞ്ഞ യാത്രക്കാര്‍ നഗത്തില്‍ പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തീരുമാനിച്ചത്. നഗര, ദീർഘദൂര സർവീസുകൾ നിർത്തിവെച്ചതോടെ അഞ്ച് മണിക്കൂറിലേറെ നേരമാണ് തലസ്ഥാന നഗരം നിശ്ചലമായത്.
രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടര്‍ന്ന് നടുറോഡില്‍ കുടുങ്ങിയത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സ്വകാര്യ ബസ് സൗജന്യമായി സമാന്തര സർവ്വീസ് നടത്തിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. എറ്റിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യം സിറ്റി സർവ്വീസുകളാണ് നിർത്തിവെച്ചതെങ്കിലും പിന്നീട് തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകളും തടയുകയായിരുന്നു.