കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ വക്കീൽ നോട്ടീസ്. വോട്ടേഴ്സ് ലിസ്റ്റിൽ അനധികൃതമായി പേര് ചേർത്തുവെന്ന് ആരോപിച്ച് സിപിഐ നേതാവ് ടി മുരുകേഷ് ആണ് പരാതി നൽകിയത്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ശ്രീനാദേവി പ്രതികരിച്ചു.
പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വക്കീൽ നോട്ടീസ്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് അനധികൃതമായിട്ടെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകി. സിപിഐ നേതാവ് ടി മുരുകേഷ് ആണ് പരാതിക്കാരൻ. റേഷൻ കാർഡിൽ പേര് ഉണ്ടെന്ന് പറഞ്ഞായിരുന്നു ശ്രീനാദേവി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ട ജില്ലയിൽ സ്ഥിരം വിലാസം ഇല്ല. റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിക്ക് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വക്കീൽ നോട്ടീസ് നല്‍കിയത്.
കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചു എന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി അറിയിച്ചു. ഇതേ മേൽ വിലസത്തിലുള്ള വസ്തുവിൽ ഇപ്പോൾ തനിക്ക് അവകാശമുണ്ട്. സിപിഐയിലുള്ളപ്പോൾ ഇതേ വിലാസത്തിലാണ് മത്സരിച്ചാണ് ജില്ലാ പഞ്ചായത്ത അംഗമായത്. അന്ന് ഇല്ലാത്ത പരാതി ഇപ്പോൾ വരുന്നത് രാഷ്ട്രീയ പ്രേരിതമെന്നും ശ്രീനാദേവി ആരോപിച്ചു


