ചിമ്പന്‍സിയുടെ ചിത്രത്തില്‍ എംഎം മണിയുടെ ഫോട്ടോ ചേര്‍ത്ത് മഹിളാകോണ്‍ഗ്രസിന്‍റെ പ്രതിഷേധം,പിന്നീട് ഖേദപ്രകടനം
വംശീയ അധിക്ഷേപമെന്ന ആക്ഷേപം ശക്തമായി.തൊലിക്കട്ടി അപാരം എന്ന സൂചനയാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം
തിരുവനന്തപുരം:മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി എംഎല്‍എ ക്കെതിരെ അധിക്ഷേപവുമായി കോൺഗ്രസ് സംഘടന. മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് അധിക്ഷേപമുണ്ടായത്. എം എം മണിയെ ചിമ്പൻസിയായി ചിത്രികരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്. ചിമ്പൻസിയുടെ ചിത്രത്തിൽ എംഎല്‍എയുടെ ചിത്രം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. വംശീയമായ അധിക്ഷേപമാണിതെന്ന ആരോപണവും ഉയർന്നു.മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി.
വെറൈറ്റി സമരം ആണ് ഉദ്ദേശിച്ചത് എന്ന് സമരക്കാർ വ്യക്തമാക്കി, തൊലിക്കട്ടി അപാരം എന്ന സൂചനയാണ് ഉദ്ദേശിച്ചത്.സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല കമ്മറ്റി ഖേദം പ്രകടിപ്പിച്ചു.കെ കെ രമക്കെതിരായ വിവാദ പരമാര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം.
മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന
കെ.കെ രമയ്ക്ക് എതിരെ എം.എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഉപയോഗിച്ച ബോർഡ് എം.എം മണിയെ വ്യക്തിപരമായി അവഹേളിക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ രീതിയല്ല.
നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ബോർഡ് കൊണ്ടു വന്നത്. അല്ലാതെ മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല. ബോർഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ അത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോർഡ് എം.എം മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
'ചിമ്പാൻസിയുടെ മുഖം തന്നെയല്ലേ മണിക്ക്'; എം.എം.മണിക്കെതിരെ അധിക്ഷേപ പരാർശവുമായി കെ.സുധാകരൻ
മുൻ മന്ത്രി എം.എം.മണിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്ന്. ഒറിജിനലല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പൊയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു. ചിമ്പാൻസിയുടെ ശരീരത്തിൽ എം.എം.മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം. സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരൻ ചോദിച്ചു.