നിലമ്പൂരിൽ പി.വി. അൻവർ നിർണായക ശക്തിയാണെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്. കോൺഗ്രസ് നേതാക്കളെ അടർത്താനുള്ള സിപിഎമ്മിന്റെ ശ്രമം നടക്കില്ല. ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തിൽ പി വി അൻവർ നിർണായക ഘടകമാണെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും അടർത്തിയെടുത്ത് സ്ഥാനാർത്ഥിയാക്കാമെന്ന സിപിഎമ്മിന്‍റെ മോഹം നടക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്‍റെ പരാജയം നോട്ടപ്പിശക് മൂലം
സംഭവിച്ചതാണെന്നും വി എസ് ജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയം ഉറപ്പെന്നാണ് വി എസ് ജോയ് പറയുന്നത്. പി വി അൻവറിന്‍റെ പിന്തുണ നേട്ടമാകും.
അൻവറിന് മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ട്. മത്സരിക്കാൻ തന്നെ സിപിഎം നേതാക്കൾക്ക് പേടിയാണ്. കോൺഗ്രസിലെ ആരും സിപിഎമ്മിലേക്ക് പോകില്ല. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വി എസ് ജോയ് പറഞ്ഞു. മുമ്പാണ്ടായ തോൽവികൾ നോട്ടപ്പിശക് മൂലമായതിനാല്‍ ഇത്തവണ പഴുതടച്ച പ്രചാരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ചര്‍ച്ചകൾ തുടങ്ങിയതോടെ മുന്നണികൾ തമ്മിലുള്ള വാക് യുദ്ധം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സിപിഎം നേതാവ് എം സ്വരാജ് സൂചന നല്‍കിയിരുന്നു. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്ന് എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി വേണ്ടെന്ന നിലപാടില്ല. നിലമ്പൂരില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്ന് പറഞ്ഞ അദ്ദേഹം ഇടതു മുന്നണിക്ക് നിലമ്പൂരില്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പറഞ്ഞു. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും വികസനങ്ങളും അനുകൂലഫലമുണ്ടാക്കും. പി വി അൻവര്‍ നിലമ്പൂരില്‍ അപ്രസക്തനായി. രാഷ്ട്രീയമായി ഒറ്റപ്പെട്ടു, ആരും അദ്ദേഹത്തെ വില കല്‍പ്പിക്കുന്നില്ല. എതിരാളികള്‍ക്കുപോലും ഇതുപോലൊരു ദുരവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ സ്വരാജ് പറഞ്ഞു.
'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്'
