മലപ്പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥി ചെന്നൈയിലെത്തിയത് ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്നതിനായാണ്.
മലപ്പുറം: ചെന്നൈ കാഞ്ചിപുരം താമ്പരത്തെ കരിങ്കൽ ക്വാറിയിൽ മുങ്ങിമരിച്ച പോത്തുകൽ സ്വദേശിയായ വിദ്യാർത്ഥിയുടെ വേർപാടിൽ തേങ്ങുകയാണ് നാട്. മുഹമ്മദ് അഷ്‌റഫിന്‍റെയും നുസ്‌റത്തിന്‍റെയും രണ്ട് മക്കളിൽ മൂത്തവനായ മുഹമ്മദ് അഷ്മിലാണ് (20) കാഞ്ചീപുരം താമ്പരത്ത് കരിങ്കൽ ക്വാറിയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാിരുന്നു സംഭവം. പ്ലസ് ടു പഠനത്തിന് ശേഷം കോഴിക്കോടുള്ള സ്ഥാപനത്തിൽ ഓയിൽ ആൻഡ് ഗ്യാസ് കോഴ്‌സിന് ചേർന്ന അഷ്മിൽ ആറ് മാസത്തെ ഇന്‍റേൺഷിപ്പിന്‍റെ ഭാഗമായാണ് സഹപാഠികൾക്കൊപ്പം ചെന്നൈയിലെത്തിയത്.
ഗുണനിലവാര പരിശോധന വിഭാഗത്തിലായിരുന്നു ഇന്‍റേൺഷിപ്പ് ലഭിച്ചത്. ചെന്നൈയിലെത്തിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളൂ. ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അഷ്മിൽ ക്വാറിയിൽ മുങ്ങിത്താണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലോടെയാണ് മൃതദേഹം കണ്ടെടുക്കാനായത്. മൂന്ന് വർഷം മുമ്പാണ് അഷ്മിലിന്‍റെ കുടുംബം നിലമ്പൂരിൽ നിന്നും പോത്തുകൽ പൂളപ്പാടത്ത് എത്തുന്നത്. ഇന്റേൺഷിപ്പിന് ശേഷം ജോലിയിൽ പ്രവേശിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അഷ്മിലും കുടുംബവും.അഷ്മിലിന്‍റെ പിതാവായ മുഹമ്മദ് അഷ്‌റഫ് ഓട്ടോ ഡ്രൈവറാണ്.

