വൈറല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് വർക്കലയിൽ കൊവിഡ് സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരനല്ല; സ്ഥിരീകരണമായി
രോഗിയായ ഇറ്റാലിയൻ പൗരനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ സജീവമായ മറ്റൊരു ചർച്ച ഇയാൾ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തുവെന്നാണ്. ഒരു ചിത്രമായിരുന്നു ഇതിന്‍റെ കാരണം.
തിരുവനന്തപുരം: ഉത്സവത്തിനിടെ ആളുകൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയിലുള്ള വിദേശി വർക്കലയിൽ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരനല്ലെന്ന് സ്ഥിരീകരിച്ചു. ആറ്റുകാൽ പൊങ്കാലക്ക് എത്തിയെന്ന പേരിലുള്ള ദൃശ്യങ്ങളും ഇയാളുടേതല്ല.
സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ വീഡിയോയിലുള്ളത് വർക്കലയിൽ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ ആണിതെന്ന മട്ടിലായിരുന്നു പ്രചരണം. ഇത് വലിയ ആശങ്കയുമുണ്ടാക്കി. എന്നാൽ, വീഡിയോയിലുള്ളത് ഫ്രഞ്ച് പ്രൊഫസറായ അയ്മർ ലൂയിക്കാ ആണെന്ന് സ്ഥിരീകരണമായി. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ അയ്മർ കൊല്ലത്ത് തൃക്കരുവ ഉത്സവത്തിൽ പങ്കെടുത്തതിന്‍റെ വീഡിയോ ആണിത്. ഫെബ്രുവരി പതിനൊന്നിന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം മാർച്ച് പതിനൊന്നിന് മടങ്ങി.
Also Read: കൊവിഡ് മരണം മൂന്ന് ആയി ; കനത്ത ജാഗ്രതയില്‍ രാജ്യം |Live Updates
എന്നാൽ, അയ്മർ കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടോ എന്ന് വ്യക്തമല്ല. രോഗിയായ ഇറ്റാലിയൻ പൗരനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ സജീവമായ മറ്റൊരു ചർച്ച ഇയാൾ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തുവെന്നാണ്. ഒരു ചിത്രമായിരുന്നു ഇതിന്‍റെ കാരണം. എന്നാൽ ചർച്ചയായ ചിത്രത്തിലുള്ളയാൾ മറ്റൊരു ഇറ്റാലിയനാണ്. ക്ലോഡിയാ കൊളാൻഷ്യ എന്നയാള്‍ ജനുവരി അഞ്ചിനാണ് സുഹൃത്തിനൊപ്പം കേരളത്തിലെത്തിയത്. എല്ലാ വർഷവും പൊങ്കാല കാണാനെത്തുന്ന ഇദ്ദേഹത്തെ ഇത്തവണ പൊലീസ് ഇടപെട്ട് തിരിച്ചയച്ച് നിരീക്ഷണത്തിൽ പാർപ്പിച്ചു. ഇദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക