ജീവനെടുത്ത് കാട്ടാന; മാനന്തവാടിയിൽ അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നു
മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്‍റെ മൃതദേഹവുമായിട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥയ്‍ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍.
![massive protest in wayanad against mananthavady wild elephant attack nbu massive protest in wayanad against mananthavady wild elephant attack nbu](https://static-ai.asianetnews.com/images/01hp8v0pvma81tjwr4q8yqg5y6/wild-elephant-attack--1-_363x203xt.jpg)
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷധം ശക്തമാക്കി നാട്ടുകാര്‍. മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്‍റെ മൃതദേഹവുമായിട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥയ്‍ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് നേരെയും പ്രതിഷേധമുയര്‍ന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നടന്നുപോകാനാവശ്യപ്പെട്ടു.
പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മാനന്തവാടി നഗസഭയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസമേഖലയിൽ ഇന്നലെ കാട്ടാനയിറങ്ങിയിരുന്നു. വിവരം അറിയിച്ചിട്ടും വനംവകുപ്പ് അനങ്ങിയില്ലെന്ന് വാർഡ് കൗൺസിലർ ടിജി ജോൺസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനയിറങ്ങിയ വിവരം ജനങ്ങളെ ഒരു അനൗൺസ്മെന്റിലൂടെ പോലും വനംവകുപ്പ് അറിയിച്ചില്ലെന്നാണ് പൊതുപ്രവർത്തകനായ നിശാന്ത് പറയുന്നത്.