മുഖ്യമന്ത്രിയെ വിമർശിച്ചതിന്‍റെ പേരിൽ കോൺഗ്രസ് നേതാവ് വീണ നായർക്കെതിരെ എടുത്ത കേസ് സർക്കാർ പിൻവലിക്കുന്നു. 6 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനമെന്ന് വീണ അറിയിച്ചു. നിയമസഹായം നൽകിയ മാത്യു കുഴൽനാടന് അവർ നന്ദി അറിയിക്കുകയും ചെയ്തു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് വീണ ഫേസ്ബുക്കിൽ കുറിച്ചത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് കൊവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്താണ് സംഭവങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പി ആർ പ്രവർത്തനങ്ങളെ വിമർശിച്ച് വീണ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇതിനെതിരെ ലഭിച്ച പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് വീണയ്‌ക്കെതിരെ കേസെടുത്തത്. ലോക്ഡൗൺ കാലത്ത് തന്നെ എറണാകുളത്ത് ഹാജരാകാൻ നിർദ്ദേശിച്ച് പൊലീസ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.അന്ന് പ്രൊഫഷണൽ കോൺഗ്രസിൽ സജീവമായിരുന്ന വീണ, നിലവിലെ മൂവാറ്റുപുഴ എംഎൽഎയും പ്രൊഫഷണൽ കോൺഗ്രസ് മുൻ പ്രസിഡന്‍റുമായ മാത്യു കുഴൽനാടന്‍റെ സഹായം തേടി. അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം ഹൈക്കോടതിയിൽ കേസ് ക്വാഷ് ചെയ്യുന്നതിനായി ഹർജി നൽകി. നീണ്ട ആറ് വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ കേസ് പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് വീണ പറഞ്ഞു.
'തെറ്റുകൾ കണ്ടാൽ അത് ഇനിയും വിമർശിക്കും. മുഖ്യമന്ത്രി വിമർശനത്തിന് അതീതനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. മാത്യു കുഴൽനാടൻ എംഎൽഎയോടുള്ള നന്ദി വാക്കുകൾക്ക് അപ്പുറമാണ്' വീണാ എസ് നായർ പറഞ്ഞു. തന്‍റെ പോസ്റ്റിന് താഴെ രണ്ട് മണിക്കൂറിനുള്ളിൽ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അഴിയെണ്ണിക്കും എന്ന് ഭീഷണി മുഴക്കിയ വ്യക്തിക്ക് കാലം മറുപടി നൽകിയെന്നും വീണ തന്‍റെ കുറിപ്പിൽ പരിഹസിച്ചു. തന്നെ കുടുക്കാൻ ശ്രമിച്ച വ്യക്തിക്ക് തന്നെ പിന്നീട് നിയമനടപടികൾ നേരിടേണ്ടി വന്നത് ദൈവനീതിയാണെന്നും അവർ കൂട്ടിച്ചേർത്തു.


