മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് ആള്‍ താമസമില്ലാത്ത വീട്ടില്‍ ഒരാഴ്ചയോളം താമസിച്ച് മോഷണ ശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

തൃശൂര്‍: മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് ആള്‍ താമസമില്ലാത്ത വീട്ടില്‍ ഒരാഴ്ചയോളം താമസിച്ച് മോഷണ ശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം, ദിബ്രുഗഡ് നഹര്‍കട്ടിയ സ്വദേശി രാധേശ്യാം ഗര്‍ഹ് ആണ് പിടിയിലായത്. അഡ്വ. റിപ്പിള്‍ ഹംസയുടെ വീട്ടിലാണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. ഹംസയുടെ മകനും സുഹൃത്തും കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ കുത്തിപ്പൊളിച്ച് നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ആള്‍ പെരുമാറ്റവും കണ്ടതോടെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തുടര്‍ന്ന് ചാവക്കാട് പോലീസും കൗണ്‍സിലര്‍ സനൂപ് താമരത്തും നാട്ടുകാരും സ്ഥലത്തെത്തി വീട്ടില്‍ ഏറെനേരം നടത്തിയ തിരച്ചതിനൊടുവിലാണ് മുകളിലെ മുറിയില്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്റ്റേഷനില്‍ കൊണ്ടുവന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ അസം സ്വദേശിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലും ഇയാള്‍ വീട്ടില്‍ കയറി അലമാരകളും മറ്റും തുറന്ന് സാധനങ്ങള്‍ വലിച്ചുവാരി മോഷണം നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തി. മലയാളം അറിയാത്ത പ്രതിക്ക് കുറ്റകൃത്യത്തിന്‍റെ സ്വഭാവവും നിയമനടപടികളും മനസ്സിലാക്കുന്നതിനായി അസം സ്വദേശിയായ ദ്വിഭാഷിയുടെ സഹായം തേടിയാണ് ചാവക്കാട് എസ്.എച്ച്.ഒ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതാ ബാബുവിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാസിത്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിഹാബ്, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.