വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ മേഖലയിൽ 2 കോടിയുടെ നഷ്ടം, കന്നുകാലികൾ മരിച്ച കർഷകർക്ക് ധനസഹായം നൽകും; മന്ത്രി
പശുക്കൾ മരിച്ച കർഷകർക്ക് പശു ഒന്നിന് 30000 രൂപ ധനസഹായം നൽകും. പശു കിടാവിന് 15000 രൂപ നൽകും. ചത്ത കോഴി ഒന്നിന് 200 രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ (Flood) മൃഗസംരക്ഷണ മേഖലയിൽ (animal husbandry) 2 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചുറാണി (J Chinjurani). കന്നുകാലികൾ മരിച്ച കർഷകർക്ക് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ, ക്ഷീരമേഖലയിൽ വലിയ നഷ്ടങ്ങൾ ഉണ്ടായി. പശുക്കൾ മരിച്ച കർഷകർക്ക് പശു ഒന്നിന് 30000 രൂപ ധനസഹായം നൽകും. പശു കിടാവിന് 15000 രൂപ നൽകും. ചത്ത കോഴി ഒന്നിന് 200 രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് (Orange alert). മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് (yellow alert). മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെയുള്ള തുലാവർഷ സീസണിൽ കിട്ടേണ്ട 98.5% മഴയും ഇതിനകം തന്നെ സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലർച്ചയോടെ മഴ ശമിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി നാലായിരത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
മഴ മുന്നറിയിപ്പ് മാറി വരുന്ന സാഹചര്യത്തിൽ എല്ലായിടത്തും മുൻകരുതലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ആളുകളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുത് എന്നും മന്ത്രി കെ രാജൻ പറഞ്ഞു.