കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായ പെൺകുട്ടി വീടിനടുത്തെ കിണറ്റിൽ മരിച്ച നിലയിൽ
ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ആർദ്ര

തൃശ്ശൂർ: കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ - ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു.
ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ആർച്ച. കുട്ടിയെ കാണാതെ ആയതിനെ തുടർന്ന് കാട്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയിൽ അടക്കം പോയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് സംസ്കരിക്കും.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്