എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഓർമ്മക്കുറവുള്ള വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മകൻ പോലീസിനെ സമീപിച്ചത്. ഭർത്താവിനൊപ്പമാണ് അമ്മ ബസ് സ്റ്റാൻഡിൽ എത്തിയതെന്ന് മകൻ അറിയിച്ചു.

കൊച്ചി: എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടപ്പള്ളി സ്വദേശിനിയായ കമലാക്ഷിയെ ബസ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പം ആണ് കമലാക്ഷി ബസ്റ്റാൻഡിൽ എത്തിയതെന്നാണ് മകൻ പൊലീസിനെ അറിയിച്ചത്. ഓർമ്മക്കുറവിന്റെ പ്രശ്നങ്ങൾ നേരിടുന്ന ആളാണ് കമലാക്ഷി. ഇന്നലെ രാവിലെ മുതൽ രാത്രി വരെ ബസ് സ്റ്റാൻ‍ഡിൽ കമലാക്ഷി ഒറ്റയ്ക്കിരുന്നു. രാത്രിയോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ആദ്യം കെഎസ്ആർടിസി ജീവനക്കാരും പിന്നീട് പൊലീസും കമലാക്ഷിയോട് സംസാരിച്ചു. തനിക്ക് ഓർമ്മക്കുറവുണ്ടെന്നും കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ തന്നെ ഉപേക്ഷിച്ചതാണെന്നും വയോധിക പറഞ്ഞതായി നോർത്ത് വനിത പൊലീസ് പറഞ്ഞു. ഇവരെ പോലീസ് പിന്നീട് സുരക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഈ സംഭവം വാർത്തയായത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് മകൻ പോലീസിനെ സമീപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred