തലശ്ശേരി താഴെചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുരയിൽ നടന്ന ക്ഷേത്രോത്സവത്തിൽ കൊല്ലത്തുനിന്നുള്ള ദഫ് മുട്ട് കലാകാരൻമാർ അയ്യപ്പൻ പാട്ടിന് ചുവടുവെച്ചു. മാപ്പിളപ്പാട്ടും പ്രവാചക കീർത്തനങ്ങളും അവതരിപ്പിച്ച സംഘം, മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി മാറി

കണ്ണൂർ: മുത്തപ്പൻ മടപ്പുര സന്നിധിയിൽ അയ്യപ്പ സ്വാമിയുടെ പാട്ടിന് ചുവടുവെച്ച് ദഫ് കലാകാരൻ. മാപ്പിളപ്പാട്ടും പ്രവാചകന്റെ മദ്ഹുകളും ഈരടികളാക്കി മുത്തപ്പ​ സന്നിധിയിൽ അവർ നിറഞ്ഞാടി. തലശ്ശേരി താഴെചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര മുറ്റത്താണ് കൊല്ലം അൽ ബദ്‍രിയ ദഹ് മുട്ട് സംഘം ​ശനിയാഴ്ച രാത്രി ദഫ് മുട്ട് അവതരിപ്പിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മനയത്തുവയൽ മുതൽ ​ക്ഷേത്രം വരെ നടന്ന ഘോഷയാത്രയിലും ദഫ് കലാകാരൻമാർ അണിനിരന്നു. അറബിയും ഒട്ടകങ്ങളും കൈകൊട്ടിക്കളി, ഗരുഡനൃത്തം, പഞ്ചാരിമേളം, ശിങ്കാരമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധിപേർ പ​ങ്കെടുത്തു. പ്രമേയങ്ങളുടെ പേരിൽ നാടകവും നൃത്തവും നിർത്തിക്കുന്ന കാലത്താണ് ഒരു നാടും ക്ഷേത്രവും കലാകാരൻമാരെ ചേർത്തുപിടിച്ചത്. ഡിസംബർ നാലിന് തുടങ്ങിയ ക്ഷേത്രമഹോത്സവം ഞായറാഴ്ച സമാപിക്കും.