കഴിഞ്ഞ തവണ ഇടത് തേരോട്ടമുണ്ടായിട്ടും 27 സീറ്റില്‍ 15 സീറ്റ് നേടി പിടിച്ചു നിന്ന മുസ്ലീം ലീഗ് ഇത്തവണ 20 സീറ്റ് വരെ അനായാസം നേടുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. യുഡിഎഫ് തരംഗമുണ്ടായാല്‍ 22ന് മുകളിലേക്കാകും സീറ്റ് നിലയെന്നും നേതൃത്വം വിലയിരുത്തുന്നു.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന് മുകളില്‍ ലീഗ് നേടുമെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്. പോളിംഗ് ശതമാനം ഉയര്‍ന്നതിന്‍റെ നേട്ടം യു‍‍ഡിഎഫിന് തന്നെയെന്നും മുസ്ലീം ലീഗ് ഉറപ്പിക്കുന്നു.

കഴിഞ്ഞ തവണ ഇടത് തേരോട്ടമുണ്ടായിട്ടും 27 സീറ്റില്‍ 15 സീറ്റ് നേടി പിടിച്ചു നിന്ന മുസ്ലീം ലീഗ് ഇത്തവണ 20 സീറ്റ് വരെ അനായാസം നേടുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. യുഡിഎഫ് തരംഗമുണ്ടായാല്‍ 22ന് മുകളിലേക്കാകും സീറ്റ് നില. ലീഗ് കോട്ടയമായ മലപ്പുറം ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന 12 സീറ്റിലും വിജയമുറപ്പാണെന്നാണ് ലീഗ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. കാസര്‍ക്കോട് ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന രണ്ട് സീറ്റിലും വിജയം ഉറപ്പിച്ചിട്ടുമുണ്ട്. കോഴിക്കോട് ജില്ലയില്‍ വലിയ അട്ടിമറിയുണ്ടാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, കുറ്റ്യാടി, സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയും.

ഇതിനു പുറമേ താനൂര്‍, കളമശ്ശേരി, സീറ്റുകളിലും വിജയ സാധ്യതയുണ്ടെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. യു‍ഡിഎഫ് തംരഗമില്ലെങ്കില്‍ പോലും ഈ ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണം ഉറപ്പെന്ന് ലീഗ് നേതൃത്വം പറയുന്നു. പേരാമ്പ്രയിലും ഗുരുവായൂരിലും കൂത്തുപറമ്പിലും ശക്തമായ പോരാട്ടം നടന്നതായാണ് വിലയിരുത്തല്‍. ചേലക്കരയിലും പുനലൂരിലും അട്ടിമറി സാധ്യതയില്ലെന്നും ലീഗ് കണക്കുകൂട്ടുന്നു. ജില്ലാ കമ്മറ്റികളില്‍ നിന്നും ലഭിച്ച ബൂത്ത് തല കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലീഗിന്‍റെ വിലയിരുത്തല്‍.