ഇത്രയും ദൂരം ഒറ്റയ്ക്ക് വരാത്ത ദേവനന്ദ പുഴയില്‍ വീണതെങ്ങനെയെന്ന് ബന്ധുക്കൾ ചോദിക്കുന്നു. മതില്‍ ചാടി പൊലീസ് നായ ഓടിയതും ആളില്ലാത്ത വീടിനു സമീപം നിന്നതും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴയ്ക്കുന്നുണ്ട്.

കൊല്ലം: ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും കുട്ടിയെ കാണാതായതിലെ ദുരൂഹത തുടരുകയാണ്. ഇതിനിടെ ശാസ്ത്രീയ പരിശോധനകൾക്കായി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറൻസിക് സംഘം ഇന്ന് എത്തിയേക്കും.

ദേവനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളോ പാടുകളോ ഇല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മുങ്ങിമരണമാണ്. വയറില്‍ ചെളിയും പുഴയിലെ വെള്ളവും കണ്ടെത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇക്കാര്യങ്ങൾ വിശദീകരിക്കുമ്പോഴും ദുരൂഹതകളും സംശയങ്ങളും ഏറെയാണ്. കുട്ടി ഒറ്റയ്ക്ക് എങ്ങനെ പുഴയുടെ തീരത്തെത്തി എന്നതാണ് ചോദ്യം. ഇത്രയും ദൂരം ഒറ്റയ്ക്ക് വരാത്ത ദേവനന്ദ പുഴയില്‍ വീണതെങ്ങനെയെന്നും ബന്ധുക്കൾ ചോദിക്കുന്നു. മതില്‍ ചാടി പൊലീസ് നായ ഓടിയതും ആളില്ലാത്ത വീടിനു സമീപം നിന്നതും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴയ്ക്കുന്നുണ്ട്.

Also Read: ദേവനന്ദയുടെ മരണം; പൂർണ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

സംശയങ്ങൾ ദൂരീകരിക്കത്തക്കവിധമുള്ള ശാസ്ത്രീയ പരിശോധന തുടരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും.

അതിനിടെ, ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പൊലീസിന് നല്‍കിയ മൊഴി പുറത്തുവന്നു. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു.

Also Read: ദേവനന്ദ ആരോടും പറയാതെ മുമ്പും പോയിട്ടുണ്ടെന്ന് അച്ഛൻ; കാണാതായ ദിവസം ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നെന്ന് കടയുടമ

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ വ്യാഴാഴ്‍ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ദേവനന്ദ വ്യാഴാഴ്‍ചയ്ക്ക് ഉച്ചയ്ക്ക് മുൻപ് മരിച്ചതായി പോസ്‍റ്റുമോര്‍ട്ടത്തിലെ നിർണ്ണായക കണ്ടെത്തൽ. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് കണ്ടെത്തൽ.