നെതർലാന്റ്സ് കമ്പനിക്ക് കൺസൾട്ടൻസി നൽകാത്തത് നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ വ്യത്തങ്ങൾ
നെതർലാൻഡ്സ് കമ്പനിക്ക് കൺസൾട്ടൻസി നല്കാത്തത് നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ വ്യത്തങ്ങൾ വ്യക്തമാക്കി.
ദില്ലി: മുഖ്യമന്ത്രിയുടെ ഹോളണ്ട് സന്ദർശനത്തിന് സഹായിച്ച കമ്പനിക്ക് കോടികളുടെ കൺസൾട്ടൻസി നൽകാൻ വഴി വിട്ട ശ്രമിച്ച സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് വിദേശകാര്യ വ്യത്തങ്ങൾ. നെതർലാൻഡ്സ് കമ്പനിക്ക് കൺസൾട്ടൻസി നല്കാത്തത് നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ വ്യത്തങ്ങൾ വ്യക്തമാക്കി. അത്തരം വാദം ബാലിശമെന്ന് വിദേശകാര്യ ഉന്നതവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഡച്ച് സർക്കാർ കമ്പനിക്കായി സമ്മർദ്ദം ചെലുത്തിയിട്ടില്ല. ബെൽജിയം കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനവുമായി ബന്ധമില്ല. ഡച്ച് കമ്പനി കർണ്ണാടക സർക്കാരിനും നാവിക സേനയ്ക്കും വേണ്ടി പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹോളണ്ട് സന്ദർശനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്ത കമ്പനിക്ക് കോടികളുടെ കൺസൾട്ടൻസി നൽകാൻ വഴിവിട്ട ശ്രമം നടത്തിയത് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. യോഗ്യതകളില്ലാത്തതിനാൽ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനിയെ തിരുകി കയറ്റാൻ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇടപെട്ടത്.
പ്രളയങ്ങളെ അതിജീവിക്കാൻ സമഗ്രപദ്ധതി കൊണ്ടുവരുമെന്നാണ് കേരള സർക്കാർ 2018ൽ പ്രഖ്യാപിച്ചത്. ടെക്കനിക്കൽ സപ്പോർട്ട് കൺസൾട്ടൻറുമാർക്ക് വേണ്ടി താൽപര്യപത്രം ക്ഷണിച്ചു. മൂന്ന് വർഷത്തേക്ക് 58 തസ്തികകൾ. ചിലവ് ഏതാണ് 30 കോടി. 12 കമ്പനികൾ പ്രതികരിച്ചതിൽ എല്ലാ യോഗ്യതകളും ഉള്ള നാല് കമ്പനികളെ ടെൻഡറിന്‍റെ അടുത്ത ഘട്ടത്തിലേക്ക് പരിശോധന സമിതി തിരഞ്ഞെടുത്തു. ഇതിനിടെ മുഖ്യമന്ത്രി നെതർലൻസ് സന്ദർശിച്ചു.
മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിന് ശേഷമാണ് കൺസൾട്ടൻസികളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. നാല് കമ്പനികൾക്ക് പകരം പട്ടികയിൽ 6 കമ്പനികളെത്തി. ജർമനിയിലെ ട്രാക്കാബെല്ലും, നെതർലൻസിലെ ഹസ്കോണിംഗും. പക്ഷെ ഇവരേക്കൂടി ഉൾപ്പെടുത്താനുള്ള റീബിൽഡ് കേരളയുടെ നീക്കത്തെ ജല അതോറിറ്റി എതിർത്തു.
മുഖ്യമന്ത്രിയുടെ നെതർലാൻഡ്സ് സന്ദർശനത്തിലും ചർച്ചകളിലും സജ്ജീവമായി ഇടപ്പെട്ട കമ്പനികളെയാണ് ഇവയെന്നും അത് കൊണ്ട് അവരെകൂടി ഉൾപ്പെടുത്തണം ഇല്ലെങ്കിൽ നെതർലാൻസുമായുള്ള നയതന്ത്രബ്ധത്തെ ബാധിക്കുമെന്നുമായിരുന്നു അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നോട്ട് എഴുതിയത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ സഹായിച്ചവരായതുകൊണ്ട് ഒഴിവാക്കാനാവില്ലെന്നാണ് ഒരു മറയുമില്ലാതെ ഒരു ഉന്നത ഉദ്യോഗസ്ഥൻ എഴുതിയിരിക്കുന്നത്. എന്നാൽ അത്തരം വാദത്തെ തള്ളുന്നതാണ് വിദേശകാര്യ വ്യത്തങ്ങളുടെ പ്രതികരണം.