സംസ്ഥാന സർക്കാരിന്റെ നിർദിഷ്ട ആർആർടിഎസ് പദ്ധതിയുമായി ചേർന്നാകില്ല തിരുവനന്തപുരത്തും കോഴിക്കോടും പ്രഖ്യാപിച്ച മെട്രോ പദ്ധതിയെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. മെട്രോയുടെ ഡിപിആർ അടുത്ത മാസം സർക്കാരിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ നിർദിഷ്ട ആർആർടിഎസ് പദ്ധതിയുമായി ചേർന്നാകില്ല തിരുവനന്തപുരത്തും കോഴിക്കോടും പ്രഖ്യാപിച്ച മെട്രോ പദ്ധതിയെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. കെഎംആഎല്ലിന് വേണ്ടി ഡിഎംആർസി തയാറാക്കുന്ന ഡിപിആർ അടുത്ത മാസം സംസ്ഥാന സർക്കാരിന് കൈമാറും. ആർആർടിഎസ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡിപിആറിൽ മാറ്റങ്ങൾ വരുത്തണോ എന്ന് സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്നും ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ആർആർടിഎസ് നഗരങ്ങളിലെ ബന്ധിപ്പിക്കുന്നതാണ്. കൊച്ചി പോലെ തന്നെയാണ് തിരുവനന്തപുരത്തും മെട്രോ പദ്ധതിയിടുന്നത്. ജനസംഖ്യ മാറ്റം വന്നതോടെ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ എന്ന നിലയിലല്ല വിഭാവനം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മെട്രോയുടെ ഒരു ഡിപിആ‍ർ തയാറാക്കിയിരുന്നു. അതിൽ കുറച്ച് അലൈൻമെന്‍റ് പ്രശ്നം വന്നിരുന്നു. സര്‍ക്കാര്‍ ഇപ്പോൾ ഒരു അലൈൻമെന്‍റ് നിര്‍ദേശിച്ചിട്ടുണ്ട്. അതുപ്രകാരം ഡിഎംആര്‍സി മാറ്റങ്ങൾ വരുത്തി ഡിപിആർ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. 31 കീ.മീ 21 സ്റ്റേഷനുകൾ എന്നി നിലയിലാണ് പദ്ധതി. കോഴിക്കോട് 18 കി.മീ വരുന്ന എംആർടിസി കോറിഡോര്‍ ആണ് പദ്ധതി.

ആര്‍ആര്‍ടിഎസിന് വേഗത കൂടതലാണ്. മെട്രോ 30 കി.മീ സ്പീഡിലാണ് പോകുന്നത്. ആര്‍ആർടിഎസിന്‍റെയും മെട്രോയുടെയും ഗേജ് ഒരുപോലെയാണ്. അതുകൊണ്ട് ആവശ്യം വന്നാല്‍ ആര്‍ആര്‍ടിഎസും മെട്രോയും ഒരുപോലെ ഓടിക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ മെട്രോയുടെ സംവിധാനങ്ങൾ ആർആർടിഎസിനായി ഉപയോഗപ്പെടുത്തുന്ന കാര്യം അറിയില്ല. ചര്‍ച്ചകൾ നടത്തുമെന്നും കേരളത്തിൽ മെട്രോയും ആര്‍ആർടിഎസും ഉറപ്പായും വരേണ്ട പദ്ധതികളാണെന്നും ബെഹ്റ കൂട്ടിച്ചേർത്തു.