രാഘവൻ 2 കോടി കിട്ടുമെന്ന് പറഞ്ഞതിലെ സത്യമെന്ത്? ചെലവ് കൊടുത്തത് 53 ലക്ഷമല്ലേ? ഉത്തരം മുട്ടി നിയാസ്
20 കോടി ചെലവിട്ടെന്ന് രാഘവൻ സ്റ്റിംഗ് വീഡിയോയിൽ പറയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കോഴിക്കോട്ടെ കോൺഗ്രസ് നേതാവ് പി എം നിയാസിന് ഉത്തരമുണ്ടായിരുന്നില്ല. വീഡിയോ താഴെ.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചിലവിനായി 2 കോടി രൂപ ഹൈക്കമാൻഡ് തന്നുവെങ്കിൽ എന്തിനാണ് 53 ലക്ഷം മാത്രം ചെലവ് കാണിച്ചതെന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകാനാകാതെ കോൺഗ്രസ് വക്താവ് എം പി നിയാസ്. രണ്ട് കോടി രൂപ എന്തിനാണ് തരുന്നത് എന്ന് ചോദിച്ചപ്പോൾ അത് തെരഞ്ഞെടുപ്പിനല്ല എന്നായിരുന്നു ഉത്തരം.
"
അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾക്കാണ് ഹൈക്കമാൻഡിൽ നിന്ന് പണം നൽകുന്നതെന്ന് വിശദീകരിച്ച നിയാസ് ഇതിനെല്ലാം കൃത്യമായി നികുതി അടക്കുന്നുണ്ട് എന്ന് അവകാശപ്പെട്ടു. അതേ സമയം ഈ പണം എന്തിനെല്ലാം ഉപയോഗിക്കുന്നുവെന്നോ പണം എങ്ങനെയാണ് എത്തുന്നത് എന്ന് വിശദീകരിക്കാനോ നിയാസിനായില്ല.
മദ്യ വിതരണത്തെക്കുറിച്ച് വിശദീകരിക്കുന്നതിലും നിയാസിന് കാലിടറി. മദ്യം കൊടുക്കുമോ? എന്ന റിപ്പോർട്ടർമാരുടെ ചോദ്യത്തിന് പോളിംഗ് ദിവസം മദ്യം നൽകുമെന്ന് രാഘവൻ പറയുന്നതായാണ് സ്റ്റിംഗ് ഓപ്പറേഷൻ ദൃശ്യങ്ങളിൽ ഉള്ളത്. മദ്യം മാനേജ് ചെയ്യാനായി ലോക്കൽ ആളുകൾ ഉണ്ടെന്ന് രാഘവൻ പറയുന്നതായും ദൃശ്യങ്ങളുണ്ട്. ഇതിനെ പറ്റിയുള്ള ചോദ്യത്തിന്, ഉത്തരേന്ത്യയിലെ കാര്യങ്ങളെ കുറിച്ചാണ് രാഘവൻ പറഞ്ഞതെന്നായിരുന്നു നിയാസിന്‍റെ വിശദീകരണം. ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് ചുമതലകൾ വഹിച്ചിട്ടില്ലാത്ത ആളാണല്ലോ രാഘവൻ എന്ന് ചോദ്യത്തിൽ നിന്നും നിയാസ് ഒഴിഞ്ഞുമാറി. സംപ്രേഷണം ചെയ്ത ദൃശ്യങ്ങളെല്ലാം എഡിറ്റ് ചെ്യതവയാണെന്നും ചോദ്യങ്ങൾ ഡബ്ബ് ചെയ്ത് കയറ്റിയെന്നുമുള്ള കോൺഗ്രസ് വാദങ്ങൾ ചർച്ചയിലുടനീളം എം പി നിയാസ് ആവർത്തിച്ചു.