ബലാത്സംഗ കേസ്; വിചാരണക്കും ബിഷപ്പ് ഹാജരാകണം എന്ന ഉത്തരവിനും സ്റ്റേ ഇല്ല
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
കൊച്ചി: കന്യാസ്ത്രീയെ ബലാത്‌സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. നേരിട്ട് ഹാജരാകാനുള്ള കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റെ ചെയ്യണമെന്നുമുള്ള ബിഷപ്പിന്റെ ആവശ്യവും കോടതി തള്ളി.
ജൂലൈ ഒന്നിന് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നടപടികൾക്ക് ഹാജരാകണം എന്നായിരുന്നു കോടതി ഉത്തരവ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോയുടെ ആവശ്യം.
2018 ജൂൺ 26 നാണ് കുറവിലങ്ങാട് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് 25 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.
Read Also: കൊവിഡ് മുക്തി നേടിയ ശേഷം ചികിത്സയിലായിരുന്നയാൾ മരിച്ചു...