കേരള ബാങ്ക് എടിഎം തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ; ഇനിയും പ്രതികളുണ്ടെന്ന് പൊലീസ്
കാസർഗോഡ് സ്വദേശികളാണ് പിടിയിലായവർ. തട്ടിപ്പിന് പിന്നിൽ ഇനിയും പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: കേരള ബാങ്ക് എടിഎം തട്ടിപ്പില്‍ ഒരാൾ കൂടി പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. തമിഴ്നാട്ടിൽ നിന്നാണ് സൈബർ പൊലീസ് ഇവരെ പിടികൂടിയത്. കാസർഗോഡ് സ്വദേശികളാണ് പിടിയിലായവർ. തട്ടിപ്പിന് പിന്നിൽ ഇനിയും പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
സോഫ്റ്റ്‍വെയർ ഹാക്ക് ചെയ്താണ് എടിഎം വഴിയുള്ള തട്ടിപ്പ് നടന്നതെന്ന സംശയത്തിലാണ് പൊലീസ്. അതിവിദഗ്ധമായാണ് കേരള ബാങ്കിന്‍റെ മൂന്ന് എടിഎമ്മുകളിൽ നിന്നും രണ്ടേ മൂക്കാൽ ലക്ഷം രൂപ തട്ടിയെടുത്തത്.
കേരള ബാങ്ക് രൂപീകൃതമായിട്ടും ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല. ഓരോ ജില്ലാ ബാങ്കും സ്വന്തം സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിച്ചാണ് ബാങ്കിംഗ് പ്രവർത്തനങ്ങള്‍ നടത്തുന്നത്. സോഫ്റ്റ്‍വെയർ തയ്യാറാക്കിയ കമ്പനികളിൽ നിന്നും രഹസ്യ വിവരങ്ങള്‍ ചോർത്തിയെടുത്താണോ പണം തട്ടിയതെന്ന് സംശയമുണ്ട്. കേരള ബാങ്കിൻറെ എടിഎമ്മിൽ മറ്റൊരു ബാങ്കിൻറെ എടിഎം ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചാൽ ആദ്യ സന്ദേശമെത്തുക കേരള ബാങ്കിൻറെ സോഫ്റ്റ്വെയറിലേക്കാണ്. ഇവിടെ നിന്നും നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സോഫ്റ്റ്‍വെയറിലെത്തും. എല്ലാ ബാങ്കുകളുടെയും എടിഎമ്മുകളെ നിയന്ത്രിക്കുന്നത് ഈ സോഫ്റ്റ്‍വെയറാണ്. കേരള ബാങ്കിൻറെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ ആവശ്യപ്പെട്ടുന്ന പണമുണ്ടെന്ന് പരിശോധിച്ച് തിരികെ സന്ദേശം നൽകുന്നത് നാഷണൽ പേയ്മെൻറ് കോർപ്പറേഷൻറെ സോഫ്റ്റ്‍വെയറാണ്.
പണമുണ്ടെന്ന സന്ദേശമെത്തിയാൽ കേരള ബാങ്ക് ഉപഭോക്താവിന് ആദ്യം പണം നൽകും. ഈ നഷ്ടമാകുന്ന പണം പിന്നീട് ഉപഭോക്താവിൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും കേരള ബാങ്കിലെത്തും. സാങ്കേതിക സംവിധാനം ഇങ്ങനെയിരിക്കെ കേരള ബാങ്കിൽ തട്ടിപ്പ് നടത്തിയവർ പണം പിൻവലിക്കുമ്പോള്‍ സന്ദേശം കേരള ബാങ്കിൻറെ സോഫ്റ്റ്‍വെയർ വരെ മാത്രമേ പോവുകയുള്ളൂ. അവിടെ നിന്നും എൻസിപിഎലിൻറെ സോഫ്റ്റുവയറിലേക്ക് പോകുന്നില്ല. കേരള ബാങ്കിൻറെ സോഫറ്റുവയർ തട്ടിപ്പുകാർ ആവശ്യപ്പെടുന്ന പണം പിൻവലിക്കാൻ അനുമതി നൽകുന്നതോടെ ബാങ്കിൻറെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു. നഷ്ടമാകുന്ന പണം എൻസിപിഎലിനോട് കേരള ബാങ്ക് ആവശ്യപ്പെട്ടാൽ പണം തിരികെ കിട്ടുന്നുമില്ല.
കേരള ബാങ്കിൻറെ സോഫ്റ്റ്‍വെയർ ഹാക്ക് ചെയ്താണോ തട്ടിപ്പെന്നാണ് പൊലീസിൻറെ സംശയം. ഉത്തർപ്രദേശിലെ ബാങ്ക് ഓഫ് ബറോഡയുടെ ഒരു എടിഎം ഉപയോഗിച്ചാണ് രണ്ടേമുക്കൽ ലക്ഷം ചോർത്തിയത്. പണം തട്ടിയ മൂന്നു പേരെ തിരിച്ചറിഞ്ഞ പോലും അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികൾ കാസർക്കോട് സ്വദേശികളാണെന്ന് തിരിച്ചറഞ്ഞത്. അതിവിദഗ്ധമായാണ് തട്ടിപ്പ് നടന്നത്. ഇവരെ അറസ്റ്റ് ചെയ്താൽ മാത്രമേ എങ്ങനെയാണ് തട്ടിപ്പെട്ടന കാര്യം വ്യക്തമാവുകയുളളൂ. ഇപ്പോഴും മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപോയഗിച്ചുള്ള പണം പിൻവലിക്കൽ കേരള ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona