ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷം. ഒന്നും നടക്കാൻ പോകുന്നില്ലെന്നും വോട്ടർമാരെ കബളിപ്പിക്കാനുള്ള സർക്കാരിന്‍റെ തന്ത്രമെന്നും എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷം. ഒന്നും നടക്കാൻ പോകുന്നില്ലെന്നും എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷക്കേണ്ട പ്രായപരിധി കൂട്ടിയതും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ജെബി കോശി റിപ്പോര്‍ട്ട് കൊടുത്തിട്ട് എത്ര വര്‍ഷമായെന്നും രമേശ് ചെന്നിത്തല ചോദിച്ചു. എത്രയോകാലം അത് മുഖ്യമന്ത്രിയുടെ അലമാരയിൽ സുരക്ഷിതമായിരിക്കുകയായിരുന്നുവെന്നും എന്തുകൊണ്ട് ഇത്രയും കാലം റിപ്പോര്‍ട്ടിന്മേൽ നടപടി സ്വീകരിച്ചില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അങ്ങനെ നടപടി സ്വീകരിക്കാതെ സര്‍ക്കാരിന് നടപ്പാക്കേണ്ട ഉത്തരവാദിത്വമില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇപ്പോള്‍ റിപ്പോർട്ട് അംഗീകരിച്ചത് വോട്ടർമാരെ കബളിപ്പിക്കാനുള്ള തന്ത്രമാണ്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും വോട്ട് തട്ടാനുള്ള പുതിയ തന്ത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, തന്‍റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയെങ്കിലും നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ ജസ്റ്റിസ് ജെ.ബി കോശി അഭിനന്ദിച്ചു. ശാസ്ത്രീയമായി പഠിച്ചുണ്ടാക്കിയ റിപ്പോര്‍ട്ട് ആണന്നും ക്രൈസ്തവര്‍ക്കുവേണ്ടി മാത്രമല്ല റിപ്പോര്‍ട്ടെന്നും ജെബി കോശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദം മൂലമായിരിക്കാം ഇപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതെന്ന് പറഞ്ഞ ജെ ബി കോശി തനിക്കിതില്‍ യാതൊരു രാഷ്ട്രീയവുമില്ലെന്നും ചൂണ്ടിക്കാട്ടി.
ജെസ്റ്റിസ് ജെബി കോശി കമ്മീഷൻ
ആറ് വർഷം മുൻപ് 2020ൽ രൂപീകരിച്ച ജസ്റ്റിസ് ജെബി കോശി കമ്മീഷൻ 2023ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശുപാർശകൾ പരിഗണിക്കുന്നത് വൈകുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ കഴിഞ്ഞ വർഷം ഫെബ്രുവരിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശുപാർശകൾ പരിശോധിച്ചെങ്കിലും ഒന്നും നടന്നില്ല. എന്നാൽ, ഇപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് കമ്മീഷൻ ശുപാർശകൾ നടപ്പാക്കാൻ തീരുമാനിക്കുന്നത്. കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന ആവശ്യം അംഗീകരിച്ചതും ശ്രദ്ധേയമാണ്. കൂടാതെ 32 ശുപാർശകൾ കൂടി നടപ്പാക്കാൻതീരുമാനിച്ചിട്ടുണ്ട്. ഇത് ഏതൊക്കെയെന്ന് വ്യക്തമാകേണ്ടതുണ്ട്.
കമ്മീഷനിലെ പ്രധാനശുപാർശകൾ
- പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കുള്ള സംവരണം നാലിൽ നിന്ന് 6 ശതമാനമാക്കുക
- വിദ്യാഭ്യാസ രംഗത്തെ സംവരണം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍
- പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കുള്ള സംവരണം നാലിൽ നിന്ന് 6 ശതമാനമാക്കുക
- സര്‍ക്കാര്‍ സര്‍വീസിലെ കുറവ് നികത്താൻ പ്രത്യേക നിയമനം നടത്തുക
- ലത്തീൻ കത്തോലിക്കരുടെയും ദളിത് ക്രൈസ്തവരുടെയും സര്‍വീസ് പ്രാതിനിധ്യം പഠിക്കാൻ സമിതി
- പട്ടിക ജാതിക്കാരുടെ ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്കും നൽകുക
അതേസമയം, 1947 ന് മുന്‍പ് ലത്തീൻ കത്തോലിക്ക വിശ്വാസികളായവര്‍ക്കും അവരുടെ പിന്‍മുറക്കാര്‍ക്കും മാത്രമേ ലത്തീൻ സമുദായ സര്‍ട്ടിഫിക്കറ്റ് നൽകാവുയെന്ന മാനദണ്ഡം മന്ത്രിസഭ മാറ്റിയിട്ടുണ്ട്. ശുപാർശകളിൽ സർക്കാർ ഉത്തരവ് ഉൾപ്പടെ ഇറങ്ങുമ്പോഴാണ് ഇനി വ്യക്തത വരുകയുള്ളു.



