പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനമുമായി ബന്ധപ്പെട്ട് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയാണ് സരിൻ ഇടതുപക്ഷത്തിന്റെ ഭാഗമായത്.
പാലക്കാട്: വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ചതിൽ പ്രതികരിച്ച് പി സരിൻ. സിവിൽ സർവീസ് പശ്ചാത്തലം ഉള്ളതുകൊണ്ടാകാം തനിക്ക് പുതിയ ചുമതല നൽകിയത് എന്നും പണത്തിനു പിന്നാലെ പോകുന്നവനല്ല താനെന്ന് പഴയ കാലം പരിശോധിച്ചാൽ മനസിലാകും എന്നാണ് സരിന്റെ പ്രതികരണം. ഇന്നലെയാണ് സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം നൽകിയത്. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. നിയമനത്തെ തുടർന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി നൽകുന്നില്ല എന്നാണ് സരിന്റെ നിലപാട്.
ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു സരിൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനമുമായി ബന്ധപ്പെട്ട് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയാണ് സരിൻ ഇടതുപക്ഷത്തിന്റെ ഭാഗമായത്. കെപിസിസി സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം വഹിച്ചിരുന്ന ആളായിരുന്നു സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തോടെയാണ് സരിൻ വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടി വിട്ടത്.
സരിന് നിർണായകമായ ഒരു പദവി സർക്കാർ നൽകും എന്ന രീതിയിലുള്ള വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഎം തീരുമാനം.


