പണം ലഭിച്ചില്ലെന്നാണ് വയോധിക മൊഴി നൽകിയത്. 11 നകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് : ബിജെപി പാലക്കാട് സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചതായി പാലക്കാട് ജില്ല കളക്ടർ എം എസ് മാധവികുട്ടി. ദൃശ്യങ്ങൾ കൂടുതൽ പരിശോധനകൾക്ക് വേണ്ടി പൊലീസിന് അയച്ചു. പൊലീസ് അന്വേഷണം നടക്കും. പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. പണം ലഭിച്ചില്ലെന്നാണ് വയോധിക മൊഴി നൽകിയത്. 11 നകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ശോഭ സുരേന്ദ്രനോട് സംസാരിച്ചുവെന്നും ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പാലക്കാട് ജില്ല കളക്ടർ വ്യക്തമാക്കി. 

പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ 8 ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് കോൺഗ്രസ് വീഡിയോ പുറത്ത് വിട്ട് ആരോപിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉടൻ തന്നെ ഫ്ലൈയിംഗ് സ്ക്വാഡിനെ സ്ഥലത്തേക്ക് അയച്ചെന്നും രത്തൻ യു കേൽക്കർ വിവരിച്ചു. ​മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ​തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.