കല്ലടിക്കോട് ചുങ്കംകാട് മുതുപറമ്പിൽ അലീമയെ ആണ് കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പാലക്കാട് കല്ലടിക്കോട് വയോധികയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കല്ലടിക്കോട് ചുങ്കംകാട് മുതുപറമ്പിൽ അലീമയെ ആണ് കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. രാവിലെയാണ് അലീമയുടെ മരണം പുറത്തറിയുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഭര്‍ത്താവ് മരിച്ച അലീമ വീട്ടിൽ തനിച്ചാണ് താമസം. കാലിന് സ്വാധീനക്കുറവുളള അലീമ അയൽവാസികളുമായും മകളുമായും അടുപ്പത്തിലല്ല. അയൽവാസികള്‍ ഇവരുടെ വീട്ടിലേക്ക് പോകാറുമില്ലായിരുന്നു. 

രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് സമീപ വാസികൾ മകളെ ഫോണിൽ ബന്ധപ്പെട്ടു. അലീമ മകൾക്കരികിൽ ഇല്ലെന്നറിഞ്ഞതോടെ അയൽവാസികൾ വീട്ടിലെത്തി. പരിശോധനയിൽ മൃതദേഹംകത്തിക്കരിഞ്ഞ നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തുകയായിരുന്നു. വീടിന്റെ വാതിൽ പൂട്ടാതെ ചാരിയ നിലയിലാണ് കാണപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹത്തിനരികിൽ നിന്ന് തീപ്പെട്ടിയും മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിൽ ആക്രമണത്തിന്‍റെ പാടുകളോ ക്ഷതമോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടു തന്നെ തീകൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming