കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ പാനൂര്‍ മുളിയതോടിന് സമീപം വീടിന്‍റെ ടെറസിൽ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടന കേസിൽ പ്രതിയായ അമൽ ബാബുവിനെയാണ് സിപിഎം കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സ്ഫോടനത്തിൽ ഒരാള്‍ മരിച്ചിരുന്നു
കണ്ണൂര്‍: കണ്ണൂർ പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവർത്തിക്കാനുള്ള അസൗകര്യത്തെ തുടർന്നാണ് മാറ്റം. കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനാണ് പാനൂർ മുളിയതോടിന് അടുത്ത് നിർമാണത്തിലിരിക്കുന്ന വീടിന്‍റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത അമൽ ബാബുവിനെ പാർട്ടി അന്വേഷണത്തിന് ഒടുവിൽ തിരിച്ചെടുക്കുകയായിരുന്നു. അന്ന് ഡിവൈഎഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന അമലിനെ അടക്കം പാർട്ടി നേതൃത്വം തള്ളിയിരുന്നു.



