പൊലീസിനെ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി കെ നിഷാദിന് പരോൾ നീട്ടി നൽകി. ജയിലിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

കണ്ണൂർ: സിപിഎം നേതാവിന് പരോൾ നീട്ടി നൽകി. പൊലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദിനാണ് പരോൾ നീട്ടി നൽകിയത്. ഈ മാസം 9 ന് ശിക്ഷ റദ്ധാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ആയിരുന്നു നിഷാദ് ജയിലില്‍ കഴിഞ്ഞിരുന്നത്.

ഡിസംബർ 26 ന് ആണ് ജാമ്യത്തിലിറങ്ങിയത്. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്നതിനിടെയാണ് ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിക്കുന്നത്. ഇയാൾ ഈ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. പയ്യന്നൂർ നഗരസഭ കൗണ്‍സിലറാണ് വി കെ നിഷാദ്. പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നാണ് ജയില്‍ വകുപ്പിന്‍റെ വിശദീകരണം.