അമ്പാടിയുടെ രണ്ട് സഹോദരിമാരും മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. മകൻ്റെ ചികിത്സാ സഹായം സർക്കാർ ഏറ്റെടുക്കണമെന്ന് അച്ഛൻ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. 

കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ കുട്ടിയുടെ ചികിത്സാ ചെലവ് പിസി വിഷ്ണുനാഥ് എംഎൽഎ ഏറ്റെടുത്തു. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് 12കാരനായ അമ്പാടി ചികിത്സയിൽ തുടരുന്നത്. കുട്ടിയുടെ അച്ഛൻ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ ചികിത്സാ സഹായം അഭ്യർത്ഥിച്ചിരുന്നു. ആശുത്രിയിൽ എത്തി കുട്ടിയെ കണ്ട ശേഷം പിസി വിഷ്ണുനാഥ് ചികിത്സാ ചെലവ് ഏറ്റെടുക്കുകയായിരുന്നു. അമ്പാടിയുടെ രണ്ട് സഹോദരിമാരും മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. മകൻ്റെ ചികിത്സാ സഹായം സർക്കാർ ഏറ്റെടുക്കണമെന്ന് അച്ഛൻ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.

ആശുപത്രിയിൽ പോയിരുന്നു. അധികൃതരുമായി സംസാരിച്ചിരുന്നു. ചികിത്സാ ചെലവ് പൂർണ്ണമായും ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. കൊല്ലം കണ്ണനല്ലൂർ ചേരിക്കോണത്ത് സ്വദേശിയാണ് മുരളീധരൻ. 12 കാരനായ അമ്പാടി മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലായിരുന്നു ഈ നിർധന കുടുംബം. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് നാട്ടുകാരും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടെങ്കിലും മറുപടിയില്ലെന്നും അച്ഛൻ പറഞ്ഞു.

നീതുവിൻ്റെയും മീനാക്ഷിയുടെയും മരണത്തിന് കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ച ആദ്യഘട്ടത്തിൽ തന്നെ ഹെൽത്തിൽ അറിയിച്ചിരുന്നുവെന്നും എന്നാൽ അവർ കൈവിട്ടുവെന്നും പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹായങ്ങൾ വാ​ഗ്ദാനം ചെയ്തതല്ലാതെ ആരും സഹായിച്ചിട്ടില്ല. കിംസിലെ ചികിത്സാചിലവ് എങ്ങനെ അടക്കുമെന്നറിയില്ല. സർക്കാർ ഏറ്റെടുത്ത് കു‍ഞ്ഞിനെ തിരികെ തരണമെന്നും പിതാവ് പറഞ്ഞു. പെൺകുട്ടികളുടെ മരണത്തിന് കാരണം മെഡിക്കൽ കോളേജിലെ അനാസ്ഥയാണ്. ഇതിനെതിരെ പരാതിയുമായി മുന്നോട്ട് പോവും. മക്കളിൽ ഒരാൾക്ക് മാത്രമായിരുന്നു അസുഖം. അവിടെ ചെന്ന് സീരിയസ് ആണെന്ന് പറ‍ഞ്ഞിരുന്നു. ഐസിയുവിൽ കിടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പായ വാങ്ങി വരാനും തറയിൽ കിടത്താനുമാണ് അധികൃതർ പറഞ്ഞത്. കുഞ്ഞുങ്ങൾ ഇരുവശത്ത് നിന്ന് ഛ‍ർദിക്കുന്നത് തുടക്കാൻ പോലും തുണിയുണ്ടായിരുന്നില്ല. വീണ്ടും വീണ്ടും അധികൃതരുടെ കാല് പിടിച്ചെങ്കിലും രക്ഷിച്ചില്ല. മക്കൾക്ക് അവിടെ കൊണ്ടുപോവുമ്പോൾ വലിയ കുഴപ്പമുണ്ടായിരുന്നില്ല. മൂന്ന് ദിവസം തറയിൽ കിടത്തിയ ശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. രക്തം വന്നതിന് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് കൊണ്ടുപോയതെന്നും അച്ഛൻ പറഞ്ഞിരുന്നു. 

അന്നൂസ് റോഷനെ പാർപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ; യുവാവെത്തിയ ടാക്സിയുടെ ഡ്രൈവർ കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം