പിഎഫ്ഐ നിരോധിക്കപ്പെടേണ്ട സംഘടനയെന്ന് അഭിമന്യുവിന്റെ സഹോദരൻ; സ്വാഗതം ചെയ്ത് കൊല്ലപ്പെട്ടവരുടെ കുടുംബം
ഒരു വർഷം മുമ്പ് നിരോധിച്ചിരുന്നെങ്കിൽ മകനെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് പിഎഫ്ഐ കത്തിക്കിരയായി കൊല്ലപ്പെട്ട സഞ്ജിത്തിന്റെ അമ്മ സുനിത
തിരുവനന്തപുരം: കൈവെട്ട് കേസ് മുതൽ അഭിമന്യു കൊലപാതകം വരെയുള്ള കേരളത്തിലെ പിഎഫ്ഐ അതിക്രമങ്ങളുടെ നീണ്ട പട്ടിക ചൂണ്ടിക്കാണിച്ച് കൂടിയാണ് കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. ഈ നിരോധനത്തെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ പുരോഗമിക്കുമ്പോൾ, പിഎഫ്ഐയുടെ കൊലക്കത്തിക്ക് ഇരയായവർക്ക് പറയാനുള്ളത് എന്താണ്.
അഭിമന്യുവിന്റെ സഹോദരൻ
പിഎഫ്ഐ നിരോധിക്കപ്പെടേണ്ട സംഘടനയാണെന്നാണ് മഹാരാജാസ് കോളേജിൽ പോപ്പുലർ ഫ്രണ്ട് കൊലക്കത്തിക്ക് ഇരയാക്കിയ അഭിമന്യുവിന്റെ സഹോദരൻ എം.പരിജിത്തിന് പറയാനുള്ളത്. തീവ്രവാദം വളർത്തുന്നതിനാലാണ് കേരളത്തിലെ കാമ്പസുകളിൽ പോലും അവർക്ക് വേരുറപ്പിക്കാൻ കഴിയാതിരുന്നതെന്നും പരിജിത്ത് പറയുന്നു. എസ്‍ഡിപിഐയെയും നിരോധിക്കണമെന്ന് അഭിമന്യുവിന്റെ സഹോദരൻ ആവശ്യപ്പെട്ടു.
സന്തോഷമെന്ന് സഞ്ജിത്തിന്റെ അമ്മ സുനിത
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ സന്തോഷമുണ്ടെന്ന് പിഎഫ്ഐ പാലക്കാട് കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ സഞ‌്ജിത്തിന്റെ അമ്മ, സുനിത പറയുന്നു. ഒരു വർഷം മുമ്പ് നിരോധിച്ചിരുന്നെങ്കിൽ മകനെ നഷ്ടപ്പെടില്ലായിരുന്നു. നിരോധിച്ചാലും, അവർ മറ്റ് പേരുകളിൽ വരുമെന്ന് സുനിത പ്രതികരിച്ചു.
'പിഎഫ്ഐയിൽ നിന്ന് ഇപ്പോഴും ഭീഷണി'
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് തനിക്ക് ഇപ്പോഴും ഭീഷണിയുണ്ടെന്ന് വയലാറിൽ പിഎഫ്ഐ പ്രവർത്തകർ കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ അമ്മ രാജേശ്വരി. തനിക്ക് സംരക്ഷണം വേണം. ഇനിയൊരു അമ്മയ്ക്കും ഈ ഗതി ഉണ്ടാകരുതെന്നും രാജേശ്വരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരി 24 നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നന്ദുവിനെ കൊലപ്പെടുത്തിയത്.
പിഎഫ്ഐ നിരോധനത്തിൽ കരുതലോടെ കേരളം, യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് സുരക്ഷ കൂട്ടി
പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിൽ കരുതലോടെ കേരളം. സർക്കാരോ സർക്കാരിനെ നയിക്കുന്ന സിപിഎം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം കാക്കുകയാണ് കേരളം. വിജ്ഞാപനം കിട്ടിയ ശേഷം തുടർ നടപടികൾ സംസ്ഥാനം സ്വീകരിക്കും. അതേസമയം നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പിഎഫ്ഐ സ്വാധീന മേഖലകളിൽ പ്രത്യേകിച്ചും.