ദില്ലിയിൽ തുടരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ചർച്ചകൾ നിർണായകമാവുകയാണ്. പിണറായി വിജയൻ തുടരണമെന്ന് സംസ്ഥാന ഘടകത്തിന് താല്പര്യമുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി സിപിഐ ഉന്നയിക്കുന്ന അവകാശവാദവും സിപിഎമ്മിന് വെല്ലുവിളിയാകുന്നു.
ദില്ലി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും തുടരും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇന്നലെ യോഗത്തിൽ ചർച്ച തുടങ്ങിയിരുന്നു, ഇന്നും അത് തുടരുമെന്നാണ് നേതാക്കൾ അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ചർച്ച വരുമോ എന്നാണ് ആകാംക്ഷ. ഇക്കാര്യം ഇന്ന് പിബിയിൽ ചർച്ചയ്ക്ക് വന്നാൽ പിണറായി വിജയൻ തന്‍റെ അഭിപ്രായം അറിയിക്കും. ഇതിൽ കേന്ദ്ര നേതൃത്ത്വത്തിന് മറിച്ച് അഭിപ്രായമുണ്ടോ എന്നതാണ് നിർണായകമാവുക. അതേസമയം പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ ശക്തമാക്കുന്നതും സിപിഎമ്മിന് വെല്ലുവിളിയാണ്.

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന ജനറൽ സെക്രട്ടറി എംഎ ബേബി സൂചന നൽകിയിരുന്നു. വിഷയം പിബി ചർച്ച ചെയ്യുമെന്ന് എംഎ ബേബി പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ ഉപസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ ജനറൽ സെക്രട്ടറി എംഎ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായിയെ പ്രഖ്യാപിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞിരുന്നത്. പാർട്ടിയിൽ ഒരു മാറ്റം വേണമെന്ന നിലപാട് ചില കേന്ദ്ര നേതാക്കൾക്കുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിൻറെ നിലപാടും അറിയിച്ചേക്കും.
മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് പിണറായിക്ക് ഇളവു നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയത്. ഇപ്പോൾ പ്രതിപക്ഷ നേതാവായാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെയെങ്കിലും പിണറായിക്ക് ആ സ്ഥാനത്ത് തുടരാം. ഇക്കാര്യത്തിലെ ആവർത്തിച്ചുള്ള ചോദ്യത്തിന് പിണറായി ദില്ലിയിൽ മറുപടി നൽകിയില്ല. പിണറായിയെ നേതാവാക്കി കെ എൻ ബാലഗോപാലിനെ ഉപനേതാവാക്കുക എന്ന നിർദ്ദേശമാണ് സിപിഎമ്മിനകത്തുള്ളത്. എന്നാൽ ഉപനേതാവ് സ്ഥാനം സിപിഐ ആവശ്യപ്പെടുന്നത് സിപിഎമ്മിന് പ്രതിസന്ധിയാകുകയാണ്. ദില്ലിയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലെ ചർച്ചകൾക്ക് ശേഷം വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ നേതൃത്വം അറിയിച്ചത്.


