തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടു വഴിയാണ് യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടന്നതെന്നാണ് സംശയിക്കുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയിൽ യുവമോർച്ച പ്രവർത്തകർ കെ റെയിൽ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നിലാണെന്ന് പൊലീസ്. ക്ലിഫ് ഹൗസ് പരിസരത്ത് തന്നെയാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്ററസ്റ്റും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനകത്തുള്ള കെട്ടിടത്തിൽ നിർമ്മാണപ്രവർത്തികൾ നടക്കുകയാണ്. 

തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടു വഴിയാണ് യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടന്നതെന്നാണ് സംശയിക്കുന്നത്. ക്ലിഫ് ഹൗസിൽ എന്തായാലും ആരും പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ കയറിയത് ക്ലിഫ് ഹൗസിൽ തന്നെയാണ് കയറിയതെന്നാണ് തിരുവനന്തപുരത്തെ ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. പൊലീസിന്‍റെ കള്ള പ്രചാരണമാണ് ഇപ്പോഴത്തേത് എന്ന് വി വി രാജേഷ് ആരോപിക്കുന്നു. 

ആറ് ബിജെപി യുമോർച്ച പ്രവർത്തകരാണ് കനത്ത സുരക്ഷയെ മറികടന്ന് മന്ത്രി വസതിയുടെ വളപ്പിനുള്ളിൽ കടന്നത്. മുരിക്കുംപുഴയിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ലുമായി ബിജെപി പ്രവ‍ർത്തകർ നേരത്തെ ക്ലിഫ് ഹൗസ് മാർച്ച് നടത്തിയിരുന്നു. പിഴുതെടുത്ത കല്ല് വി വി രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തലസ്ഥാനത്തെത്തിച്ചത്. മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരിൽ ചിലർ ക്ലിഫ് ഹൗസിന്റെ പരിസരത്ത് കടന്ന് കല്ലിട്ടത്.