സതീഷ് ബാബുവിന്‍റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്
ബന്ധുക്കള്‍ വാതില്‍ തള്ളിതുറന്നപ്പോള്‍ സതീഷ് നിലത്ത് കിടക്കുകയായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പര്‍ ഹാളിലുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു (59) പയ്യന്നൂരിന്‍റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്. മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണര്‍ സ്‍പര്‍ജന്‍ കുമാര്‍ പറഞ്ഞു. ബന്ധുക്കളാണ് സതീഷിനെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബം നാട്ടിലേക്ക് പോയതിനാൽ ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു സതീഷ്. ഫോണിൽ വിളിച്ച് എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിന്‍റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പറും തുറന്ന പേനയുമെല്ലാം മൃതദേഹത്തിന് സമീപമുണ്ട്. പെട്ടെന്ന് സംഭവിച്ച ശാരീരിക അസ്വസ്ഥതയാകാം മരണകാരണമായതെന്നാണ് നിഗമനം. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുണ്ട്.