പോറ്റിയെ കേറ്റിയെ പാരഡി ഗാനം കൂടുതൽ പ്രചരിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് കേസിലെ പരാതിക്കാരനായ പ്രസാദ് കുഴിക്കാല. തനിക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ചും പരാതി നൽകിയിട്ടുണ്ടെന്നും പ്രസാദ് കുഴിക്കാല പ്രതികരിച്ചു

പത്തനംതിട്ട: പോറ്റിയെ കേറ്റിയെ പാരഡി പാട്ടിനെതിരായ കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നുവെന്ന് പരാതിക്കാരൻ പ്രസാദ് കുഴിക്കാല. പാട്ട് കൂടുതൽ പ്രചരിക്കണമെന്നാണ് ആഗ്രഹമെന്നും അയ്യപ്പൻ, ശാസ്താവ് പ്രയോഗങ്ങൾ മാറ്റിയാൽ മതിയെന്നും പ്രസാദ് കുഴിക്കാല പറഞ്ഞു. സിപിഎം എന്തിനാണ് തന്റെ പിന്നാലെ വന്നതെന്നറിയില്ല. സർക്കാരിന്റെ മാറ്റം തൻ്റെ വിഷയമല്ല. തനിക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ചും പരാതി നൽകിയിട്ടുണ്ടെന്നും പ്രസാദ് കുഴിക്കാല പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, പോറ്റിയെ കേറ്റിയെ ​ഗാന വിവാദത്തില്‍ യു ടേൺ അടിക്കുകയാണ് സിപിഎം. പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന സ്വതന്ത്ര സംഘടനയാണെന്നും വിഷയത്തില്‍ പാർട്ടിക്ക് ഒരു ബന്ധമില്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന പാർട്ടിയല്ല സിപിഎം. പാർട്ടി പാട്ടിന് എതിരല്ല. കൃത്യമായ നിലപാട് അതിലുള്ള പാർട്ടിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്നതും ആലോചിച്ചു തീരുമാനിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.

പാരഡിയിലെ നിലപാടുകൾ വിവാദത്തിനും വിമർശനത്തിനും കാരണമായതിന് പിന്നാലെ തിരിച്ചടി മുന്നിൽ കൊണ്ടുള്ള പിന്മാറ്റമാണോ സിപിഎമ്മിന്‍റേത് എന്ന വിമർശനമാണ് ഉയരുന്നത്. എ പത്മകുമാറിനെതിരെ നടപടി വരും. സിപിഎം സംസ്ഥാന നേതൃത്വതിൻ്റെ നിർദ്ദേശം അനുസരിച്ച് നടപടി സ്വീകരിക്കും. നിർദേശം വന്നാൽ ഉടൻ നടപടിയുണ്ടാകുമെന്നും രാജു എബ്രഹാം പറഞ്ഞു. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് സ്വർണക്കൊള്ളയിൽ അകത്തായ മുൻ എംഎൽഎ എ പത്മകുമാർ.

YouTube video player