ശുചീകരണം വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ കാലവർഷം എത്തുന്നതോടെ താഴ്ന്ന സ്ഥലങ്ങൾ വെള്ളക്കെട്ടിൽ ആകുമെന്നാണ് ആശങ്ക. ആലപ്പുഴയിൽ രണ്ടാഴ്ച മുൻപ് മാത്രമാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ആലപ്പുഴ: ആലപ്പുഴയിൽ മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ പാതിവഴിയിൽ. നഗരത്തിലെ പ്രധാന തോടുകൾ ഉൾപ്പടെ വൃത്തിയാക്കാൻ ബാക്കി. ശുചീകരണം വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ കാലവർഷം എത്തുന്നതോടെ താഴ്ന്ന സ്ഥലങ്ങൾ വെള്ളക്കെട്ടിൽ ആകുമെന്നാണ് ആശങ്ക. ആലപ്പുഴയിൽ രണ്ടാഴ്ച മുൻപ് മാത്രമാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നഗരസഭ പരിധിയിൽ മാത്രം ചെറുതും വലുതുമായ 300 ഓളം ഇടത്തോടുകൾ ഉണ്ട്. ഇവയിൽ പകുതി പോലും ശുചീകരണം പൂർത്തിയായിട്ടില്ല. പുന്നമട, നെഹ്‌റു ട്രോഫി, പള്ളാത്തുരുത്തി, കരളകം, പാലസ് വാർഡ്, കൈതവന തുടങ്ങിയ മേഖലകളിലെ തോടുകളാണ് ആദ്യം വൃത്തിയാക്കി തുടങ്ങിയത്.
റെയിൽവേ സ്റ്റേഷന് സമീപത്തെ ഇലവഞ്ഞിക്കൽതോട് ശുചീകരണമടക്കം തുടങ്ങുന്നതേ ഉളളൂ. നഗരസഭയിലെ 50 വാർഡ്കളിലും എസ്റ്റിമേറ്റ് എടുക്കൽ പൂർത്തിയായെങ്കിലും ടെണ്ടർ ചെയ്ത് പൂർണമായും പണി പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. മഴ തുടങ്ങിയതോടെ നഗരപ്രദേശത്തെ ആളുകൾ വലിയ ആശങ്കയിലാണ്.
പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. മുൻസിപ്പൽ കാനകൾ മുക്കാൽ ഭാഗം തീർന്നു വെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. ഇടയ്ക്ക് ശക്തമാകുന്ന മഴ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ കാലാവർഷം കൂടി എത്തിയാൽ നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ വെള്ളകെട്ടിലാകും. മഴയെത്തും മുൻപേ പൂർത്തിയാക്കേണ്ട മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വൈകിയതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.



