മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിനും ആഭ്യന്തര വകുപ്പിനും അർഹതയുണ്ടെന്ന് രാഹുൽ ഈശ്വർ. കേരളത്തിൽ മതസൗഹാർദം നിലനിർത്താൻ ഇത് അനിവാര്യമാണെന്നും, ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ മന്ത്രിസ്ഥാനങ്ങളിലൂടെ ഒരു അധികാര സന്തുലനം വേണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. 

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും മുസ്‌ലിം ലീഗിന് അർഹതയും അവകാശവും ഉണ്ടെന്ന് രാഹുൽ ഈശ്വർ. കേരളത്തിന് ഒരു 'മുസ്‌ലിം ഉപമുഖ്യമന്ത്രി / ആഭ്യന്തര മന്ത്രി' ഉണ്ടാകുന്നത് നല്ലതുമാണ്. കാരണം വിശാല അർഥത്തിൽ നമ്മുടെ നാടിന്‍റെ മത സൗഹാർദം, ഐക്യം എന്നിവ നില നിർത്തുന്നതിൽ എന്നും മുസ്‌ലിം ലീഗ് വഹിച്ച പങ്കു വലുതാണ്. നമ്മുടെ വീടിന്‍റെ (നാടിന്‍റെ) താക്കോൽ ആഭ്യന്തര വകുപ്പ് എന്ന താക്കോൽ സി എച്ച് മുഹമ്മദ് കോയ മാത്രമാണ് വഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുസ്‌ലിം ലീഗ് മുസ്‌ലിം വോട്ടുകൾ മത സൗഹാർദത്തോടെ ഏകീകരിക്കുന്ന രീതിയിൽ കേരളത്തിൽ കോൺഗ്രസിന് ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ഇതുവരെ പറ്റിയിട്ടില്ല. കുറെ കൂടെ നേതൃത്വ പ്രാതിനിധ്യം ഈഴവ സമുദായത്തിന്, പിന്നോക്ക സമുദായങ്ങൾക്ക് നൽകേണ്ടതും ഉണ്ട്. മുസ്‌ലിം ലീഗ് അനർഹമായതു ചോദിച്ചു 'ഹിന്ദു നായർ വോട്ട്' പോകും എന്ന് പറഞ്ഞു ഭീതി പരത്തി മുസ്‌ലിം ലീഗിനെ വർഷങ്ങളായി തളച്ചിടുന്നതിനു പകരം സത്യസന്ധമായി ഗാന്ധിജിയുടെ പാതയിൽ ഹിന്ദു നായർ മുഖ്യമന്ത്രിയോടൊപ്പം മുസ്‌ലിം ഉപമുഖ്യമന്ത്രി / ആഭ്യന്തര മന്ത്രി, ക്രിസ്ത്യൻ വിദ്യഭ്യാസ, ധനകാര്യ മന്ത്രി എന്ന ബാലൻസിലേക്കു എത്തണം. കുഞ്ഞാലികുട്ടിയെ പോലുള്ളവർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം.

എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടത്തിൽ യുഡിഎഫ് ആണ് ജയിക്കുന്നതെങ്കിൽ അങ്ങനെ ഒരു ബാലൻസ് ആണ് നല്ലത്. കഴിഞ്ഞ തവണ സിപിഎം പ്രമുഖ സ്ഥാനങ്ങളിൽ 'നായർ മന്ത്രിമാരെ' കൊണ്ട് വന്നത് സിപിഎം ചെയ്ത നല്ല രാഷ്ട്രീയമാണ്. ജാതിയും മതവും ഒന്നും ബാധകമല്ല, എല്ലാ മന്ത്രി സ്ഥാനവും 'മതേതരമായി' ആണ് തീരുമാനിക്കപ്പെടുന്നത് എന്ന് വിശ്വസിക്കുന്നെങ്കിൽ നിഷ്കളങ്കരായ നമ്മളെ ദൈവം രക്ഷിക്കട്ടെ എന്നും രാഹുൽ ഈശ്വര്‍ ഫേസ്ബുക്കിൽ കുറിച്ചു.