അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മത്സലത്തില്‍ നിന്ന് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ തൃശൂരില്‍ പറഞ്ഞു.
തൃശൂർ: വരാനിരിക്കുന്നനിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും തൃശൂർ പ്രസ് ക്ലബിന്‍റെ വോട്ട് വൈബ് പരിപാടിയിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ ഭരണം വീട്ടുപടിക്കൽ എന്നതാണ് ലക്ഷ്യം. ഭരണശൈലിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയിംസിനായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാരുമായി സംവാദത്തിന് തയ്യാറാണ്. എയിംസിനായി സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എയിംസ് തിരുവനന്തപുരത്ത് വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും സുരേഷ് ഗോപിക്ക് തൃശൂരായിരിക്കും ആഗ്രഹമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.
നേമം നിയമസഭാ മണ്ഡലത്തില്‍ 2021ല്‍ വി ശിവന്‍കുട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത്. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ 38.24% വോട്ടുകള്‍ക്കാണ് തോറ്റത്. 2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാലാണ് വിജയിച്ചത്.

