രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ മുരളീധരൻ ഇനിയും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: എംപിമാരായ കെ മുരളീധരനും എം കെ രാഘവനുമെതിരായ അച്ചടക്ക നടപടിയില്‍ കെപിസിസി നീക്കം തള്ളി രമേശ് ചെന്നിത്തലയും എം എം ഹസ്സനും. എഐസിസി അംഗങ്ങളിൽ നിന്ന് കെപിസിസി വിശദീകരണം തേടാറില്ല. രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ മുരളീധരൻ ഇനിയും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാനദണ്ഡം പാലിച്ചല്ല നടപടിയെന്ന് എം എം ഹസനും സൂചിപ്പിച്ചു. താൻ പ്രസിഡന്റ് ആയിരിക്കെ മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്ന് നേരിട്ട് വിളിച്ച് കാര്യം ബോധ്യപ്പെടുത്തി തിരുത്തിച്ചു. അതായിരുന്നു ചെയ്യേണ്ടതെന്ന് ഹസൻ കൂട്ടിച്ചേര്‍ത്തു.

കെ മുരളീധരനെയും എം കെ രാഘവനെയും പിന്തുണച്ച് എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. അച്ചടക്കനടപടി അനുചിതമായിപ്പോയെന്ന് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചു. നടപടി സ്വീകരിക്കാൻ മാത്രമുള്ള അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്നാണ് കെ മുരളീധരൻ എംപി ഇന്ന് പ്രതികരിച്ചത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും തെരഞ്ഞെടുപ്പിന് മുൻ‌പ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നോട്ടീസ് നൽകും മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നുവെന്ന് പറഞ്ഞ മുരളീധരൻ, തൻ്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. 

Also Read: വിമര്‍ശനങ്ങള്‍ക്ക് തടയിടാൻ കെപിസിസി, അച്ചടക്കം പാലിക്കാന്‍ നേതാക്കൾക്ക് കത്ത്, കരുവായത് രാഘവനും മുരളിയും

നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തെ തുടര്‍ന്നായിരുന്നു എം കെ രാഘവൻ എംപിയെ കെപിസിസി താക്കീത് ചെയ്തത്. പാർട്ടി വേദികളിൽ പറയേണ്ട കാര്യങ്ങൾ പൊതുവേദിയിൽ പറ‌ഞ്ഞത് അച്ചടക്ക ലംഘനമെന്ന് രാഘവനയച്ച കത്തിൽ കെപിസിസി വ്യക്തമാക്കി. രാഘവനെ പിന്തുണച്ച കെ മുരളീധരനും ജാഗ്രത കാട്ടണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ കത്ത് നല്‍കിയിരുന്നു.