പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ടാണെന്നും വെറും ഓലപ്പടക്കമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. 

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട്‌ വെറും ഓലപ്പടക്കമാണെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പടുത്തപ്പോൾ പിടിച്ചു നിൽക്കാനുള്ള പിണറായിയുടെ രാഷ്ട്രീയസ്റ്റണ്ടുമാത്രമാണിത്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പുന‌‌‍‌‍ർജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

രാഷ്ട്രീയമായി നേരിടുമെന്ന് സതീശൻ

എന്തു വന്നാലും രാഷ്ട്രീയമായി നേരിടുമെന്നാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ഒരു വ‌ർഷം മുൻപത്തെ ശുപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോ‌‍‌ർട്ട് സമർപ്പിച്ചതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് വി ഡി സതീശന്‍റെ വാദം.

പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.